കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ്
കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊണ്ടോട്ടി നഗരസഭ പരിധിയിലെ 10 പേർക്കാണ് ഇന്നലെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
നേടിയിരുപ്പ് മേഖലയിൽ നിന്ന് ആറും കൊണ്ടോട്ടി മേഖലയിൽ നിന്ന് നാല് വീതവും പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കരിപ്പൂരിൽ രക്ഷാ പ്രവർത്തനം നടത്തിയ മൂന്ന് പേർക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ടെയ്ൻമെന്റ് മേഖലയിൽ ഉള്ള ആളുകൾക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തിൽപ്പെട്ടിരുന്നത്. അതുകൊണ്ട് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഇരുന്നൂറിൽ അധികം ആളുകളാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
കരിപ്പൂർ റെസ്‌ക്യൂ മിഷന്റെ ഭാഗമായതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുടെയും രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

