വിശപ്പ് രഹിത കേരളം: 25 രൂപയ്ക്ക് ഊൺ നൽകുന്ന 1000 ഭക്ഷണ ശാലകൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിശപ്പ് രഹിതമാക്കാൻ ബജറ്റിൽ പദ്ധതി. ഇതിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊൺ നൽകുന്ന 1000 ഭക്ഷണ ശാലകൾ തുറക്കും. ഇതിനായി ഭക്ഷ്യവകുപ്പ് പദ്ധതികൾ തയ്യാറാക്കിയെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരിക്കും ഭക്ഷണ ശാലകൾ ആരംഭിക്കുക.
ലോക പട്ടിണി സൂചികയിൽ താഴേക്ക് പോകുന്ന രാജ്യത്തിൽ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കിടപ്പുരോഗികൾക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നൽകും. അതല്ലെങ്കിൽ പരമാവധി 25 രൂപയ്ക്ക് ഊൺ നൽകുന്ന ഭക്ഷണ ശാലകൾ തുടങ്ങും. 10 ശതമാനം ഊണുകൾ സൗജന്യമായി സ്‌പോൺസർമാരെ ഉപയോഗിച്ച് നൽകണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തെരഞ്ഞെടുത്താൽ റേഷൻ വിലയ്ക്ക് സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകും. ഈ മാനദണ്ധത്തിന്‍റെ അടിസ്ഥാനത്തിൽ അന്പലപ്പുഴ− ചേർത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രിൽ മാസം മുതൽ പ്രഖ്യാപിക്കും. 2020− 21 വർഷം ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി പ്രത്യേക ധനസഹായമായി 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.