അലനും താഹക്കും എതിരായ നിലപാടിലുറച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനേയും താഹ ഫസലിനെയും അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ നടപടിയിൽ നിലപാടിലുറച്ച് മുഖ്യമന്ത്രി. സമയമാകുമ്പോൾ അവര്‍ ചെയ്ത കുറ്റത്തെ കുറിച്ച് വിശദമായി പറയാമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അവരെന്തോ പരിശുദ്ധൻമാരാണ് , ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാൻ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന തരത്തിൽ ധാരണ വേണ്ട. സാധാരണ ഗതിയിൽ യു.എ.പി.എ ചുമത്തിയത് മഹാ അപരാധമായി പോയി എന്ന് പറയണം എന്നാണ് എല്ലാവരും കരുതുന്നത്, അങ്ങനെ പറയാൻ തയ്യാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകൾ അനുസരിച്ചാണ് കേസ് എൻഐഎ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ പോലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനം പോലീസിനും ആഭ്യന്തര വകുപ്പിനും എതിരെ ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.