നാലുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവു ശിക്ഷ
കാസർഗോഡ്: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ. കാസർഗോഡ് ശങ്കരംപാടി സ്വദേശി വി.എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ മറ്റ് രണ്ട് തവണകൂടി പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒരുമാസം നീണ്ട വിചാരണക്കൊടുവിലാണ് കാസർഗോഡ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഒന്ന് കേസിൽ വിധി പറഞ്ഞത്. 25,000 രൂപാ പിഴയും ചുമത്തി. പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്.
2018 ലാണ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ നിയമം ഭേദഗതി ചെയ്തത്. ഇതു പ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ ജീവപര്യന്തം തടവടക്കം കനത്ത ശിക്ഷയാണ് ഉണ്ടാവുക.

