കാണാതായ സി.ഇ.ടി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ; കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ

തിരുവനന്തപുരം: സിഇടി ക്യാംപസില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിന്‍കര സ്വദേശി രതീഷ് കുമാറാണ് മരിച്ചത്.
മരിച്ച വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ ആരോപിച്ചു. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവര്‍ പലവട്ടം രതീഷിനെ മര്‍ദ്ദിച്ചിരുന്നുവെന്നും പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. കാണാതായ ശേഷവും രതീഷിന്റെ മൊബൈല്‍, കോളജ് പരിസരത്ത് സിഗ്‌നല്‍ കാണിച്ചിട്ടും പോലീസിന് കണ്ടെത്താനായില്ലെന്നും സുഹൃത്തുക്കള്‍ കുറ്റപ്പെടുത്തി. കാണാതായി, 24 മണിക്കൂറോളം സിഗ്‌നല്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. അതേസമയം രതീഷിനെ കാണാതായെന്ന വിവരം പോലീസിനെ അറിയിച്ചിട്ടും എത്താന്‍ വൈകിയെന്നാണ് ഇവര്‍ ആരോപിച്ചത്. കാണാതായിട്ട് കഴിഞ്ഞ രണ്ട് ദിവസവും പോലീസ് കാര്യമായ തെരച്ചില്‍ നടത്തിയില്ലെന്നും ഇവര്‍ ആരോപിച്ചു.
മകന്റെ മരണത്തില്‍ സംശയമുണ്ടെന്നും ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്നും അമ്മ ഗിരിജ പൊലീസിനോട് ആവശ്യപ്പെട്ടു. ആര്‍ഡിഒ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും. നേരത്തെ രതീഷ് കഞ്ചാവ് വില്പനക്കരെ കുറിച്ചു എക്‌സൈസിന് വിവരം നല്‍കിയിരുന്നു. ഇതാണ് പകയ്ക്ക് കാരണമെന്നും സുഹൃത്തുക്കള്‍ പറയുന്നു.