ഓമനക്കുട്ടൻ സത്യസന്ധൻ; സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: ചേർത്തലയിലെ ദുരിതാശ്വാസ ക്യാന്പിൽ നിന്ന് പണം പിരിച്ചെന്ന ആരോപണത്തെ തുടർന്ന് സസപ്ൻഡ് ചെയ്ത ലോക്കൽ കമ്മിറ്റിയംഗം ഒാമനക്കുട്ടനോട് ക്ഷമ ചോദിച്ച് സർക്കാർ. ഓമനക്കുട്ടന്‍റെ പ്രവൃത്തിയിലെ ഉദ്ദേശ്യശുദ്ധിയും സത്യസന്ധതയും ബോധ്യപ്പെട്ടെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു. മനുഷ്യത്വപരമായ കാര്യം മാത്രമാണ് ഓമനക്കുട്ടൻ ചെയ്തത്. ക്യാന്പിൽ അരിയെത്തിച്ച ഓട്ടോയ്ക്ക് കൂലിനൽകാനാണ് തുച്ഛമായ തുക പിരിച്ചത്. ഓമനക്കുട്ടനെതിരെ റവന്യൂവകുപ്പ് പോലീസിൽ നൽകിയ പരാതി പിൻവലിക്കും. ഓമനക്കുട്ടന്റെ സസ്പെൻഷൻ സി.പി.എം പിൻവലിക്കും. പാർട്ടി അന്വേഷണത്തിൽ ഓമനക്കുട്ടൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ദുരിതാശ്വാസക്യാന്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടൻ ചെയ്തതെന്ന് പാർട്ടി വിലയിരുത്തി. പരാതിയില്ലെന്ന് ക്യാന്പ് അംഗങ്ങളും, മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ചേർത്തലയിലെ ദുരിതാശ്വാസ ക്യാന്പിൽ പണം പിരിച്ചതിനായിരുന്നു നടപടി. സസ്പെൻഷനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
സി.പി.എമ്മിന്റെ കുറുപ്പൻകുളങ്ങര ലോക്കൽകമ്മറ്റിയംഗം എൻ.എസ് ഓമനക്കുട്ടൻ എഴുപത് രൂപവീതം ക്യാന്പ് അംഗങ്ങളിൽനിന്ന് പിരിവെടുത്തെന്നായിരുന്നു പ്രചാരണം. ഓമനക്കുട്ടൻ ഉൾപ്പടെ കഴിയുന്ന പട്ടികജാതി കമ്മ്യൂണിറ്റി ഹാളിൽ സൗകര്യങ്ങൾ ഒരുക്കാനായിരുന്നു അത്. എന്നാൽ പിരിവെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മന്ത്രി ജി. സുധാകരൻ ക്യാന്പിൽ എത്തി. തൊട്ടുപിന്നാലെ സി.പി.എം ആലപ്പുഴ ജില്ലാസെക്രട്ടറി ഓമനക്കുട്ടനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ചേർത്തല തഹസിൽദർ നൽകിയ പരാതിയെ തുടർന്നാണ് അർത്തുങ്കൽ പോലീസ് കേസ് എടുത്തത്. വെളിച്ചമില്ലാത്ത ക്യാന്പിലേക്ക് തൊട്ടടുത്ത വീട്ടിൽനിന്ന് വൈദ്യുതി എടുക്കാനും സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ എത്തിക്കാനുമാണ് പിരിവ് എന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം. വെള്ളവും വെളിച്ചവും ഭക്ഷണസാധനങ്ങൾ എത്തിക്കാനുള്ള സംവിധാനവും ഉദ്യോഗസ്ഥർ ഒരുക്കിയില്ലെന്ന് ക്യാന്പ് അംഗങ്ങൾ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വന്നേക്കും. ക്യാന്പിൽ സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടർന്ന് വൈദ്യുതി ഉൾപ്പടെ സജീകരിച്ചിരുന്നു.

