പെരിയ ഇരട്ടക്കൊലക്കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. സി.പി.എം പ്രവർത്തകരായ ഒന്പതാം പ്രതി മുരളി, 10−ാം പ്രതി രഞ്ജിത്, 11−ാം പ്രതി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
പ്രതികളുടെ പങ്ക് തെളിയിക്കാൻ സാധിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല എന്നായിരുന്നു പ്രതികളുടെ പ്രധാന വാദം. എന്നാൽ കേസിന്റെ ഈ ഘട്ടത്തിൽ അത്തരം വിശദാംശങ്ങളിലേക്ക് കടക്കാൻ കോടതി തയ്യാറായില്ല. കേസിലെ മുഖ്യപ്രതിയുടെ അടുത്ത അനുയായികൾ ആണ് പ്രതികൾ എന്നതിനാൽ അവർക്ക് ജാമ്യം നൽകുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും. ജാമ്യത്തിൽ ഇറങ്ങിയാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രതികൾക്ക് ജാമ്യം നൽകുന്നത് പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ജാമ്യത്തിൽ ഇറങ്ങിയാൽ പ്രതികളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

