നെടുങ്കണ്ടം കസ്റ്റഡി മരണം: കുറ്റക്കാർ സർവ്വീസിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണ കേസിൽ കുറ്റക്കാരായ ആരെയും സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡിമരണക്കേസ് ഗൗരവമുള്ളതാണ്. അത് ആ തരത്തിൽ തന്നെ കൈകാര്യം ചെയ്യും. ക്രൈം ബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. ലോക്കപ്പ് മരണക്കേസിൽ കുറ്റക്കാരായവർ ആരും സർവ്‍വീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
നാട്ടുകാർക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നു എന്നും കസ്റ്റഡി മരണ കേസിൽ കുറ്റക്കാരായവരെ സർക്കാർ സംരക്ഷിക്കുന്നു എന്നും ആരോപിച്ച് വി.ഡി സതീശനാണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിനാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇത് രണ്ടാം തവണയാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് പ്രതിപക്ഷം നിയമസഭയിൽ കൊണ്ട് വരുന്നത്.
നാട്ടുകാർക്കെതിരെ പരാതി നൽകിയതിന് പിന്നിൽ പൊലീസിന്‍റെ സ്വാധീനം ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണത്തിന് മറുപടി നൽകി. മുഖ്യമന്ത്രിയുടെ വാക്കിന് കീറ ചാക്കിന്‍റെ വിലയാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല തിരിച്ചടിച്ചു. കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥൻ നെടുങ്കണ്ടം കസ്റ്റഡിമരണ കേസ് അന്വേഷിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ ജുഡീഷ്യൽ അന്വേഷണം കാലതാമസമുണ്ടാക്കുമെന്ന നിലപാടിലാണ് സർക്കാർ. അടിയന്തര പ്രമേയം ചർച്ചക്കെടുക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

