കോൺഗ്രസ് നേതാവിന്റെ മകൻ വിവാഹത്തട്ടിപ്പ് നടത്തിയെന്ന് പരാതിയുമായി യുവതി

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മകനും ചേർന്ന് വിവാഹത്തട്ടിപ്പിന് ഇരയാക്കിയതായി നെയ്യാറ്റിൻകര സ്വദേശിയായ യുവതി പോലീസിൽ പരാതി നൽകി. കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് മുൻ ജില്ലാ അദ്ധ്യക്ഷനുമായ കെ.എസ് അനിലിന്റെ മകൻ അമലിന് രണ്ട് ഭാര്യമാരും കുട്ടികളുമുള്ള കാര്യം മറച്ച് വെച്ച് യുവതിയെ വിവാഹം ചെയ്തെന്നാണ് പരാതി. 2015 ജൂലൈയിലായിരുന്നു നെയ്യാറ്റിൻകര സ്വദേശിയായ യുവതിയെ അമൽ വിവാഹം ചെയ്തത്.
അതേ സമയം പനന്പള്ളി സ്വദേശിയായ മറ്റൊരു യുവതിയെ വിവാഹം ചെയ്ത വിവരങ്ങളടക്കം പോലീസിൽ പരാതിപ്പെട്ടിട്ടും പിതാവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിതീർക്കാൻ ശ്രമം നടക്കുന്നതായി യുവതി ആരോപിക്കുന്നു. തുടർന്ന് യുവതി മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
അമലിന് വിദേശത്താണ് ജോലി എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. പിന്നീട് യുവതിയുടെ സ്വർണാഭരണങ്ങൾ മുഴുവൻ അമൽ വാങ്ങുകയും വിദേശത്തേക്കാണെന്ന വ്യാജേന എറണാകുളത്തേക്ക് പോകുകയുമായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം തിരികെയെത്തിയ അമൽ യുവതിയെ സ്ത്രീധനത്തെച്ചൊല്ലി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് യുവതി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.