കടൽക്ഷോഭം : മുന്നറിയിപ്പ് സംവിധാനങ്ങളില്ലാതെ കോവളം വിനോദസഞ്ചാര കേന്ദ്രം
വിഴിഞ്ഞം : സഞ്ചാരികളായെത്തുന്നവരുടെ ജീവനും രക്ഷയ്ക്കുമുള്ള മുന്നറിയിപ്പ് സംവിധാനങ്ങളില്ലാതെ കോവളത്തെ വിനോദസഞ്ചാരം. ശക്തമായ കാറ്റും കടൽത്തിരയുമുണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പു പോലും ഇവിടെയെത്തുന്ന ജനത്തിന് നൽകാൻ അധികൃതർക്കാകുന്നില്ല. സന്ദേശ മറിഞ്ഞ് വിലക്കാൻ എത്തുന്ന ലൈഫ് ഗാർഡുകളുടെയും ടൂറിസം പോലീസിന്‍റെയും വാക്കുകൾ വിശ്വസിക്കാതെ മുതിർന്നവരും കുട്ടികളും വരെ തിരയിലേക്ക് ചാടുന്ന സ്ഥിതിയാണുള്ളത്. ഇവരെ നിയന്ത്രിച്ച് കരയിൽ കയറ്റാൻ അധികൃതർക്ക് ഏറെ പാടുപെടെണ്ടിയും വരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കടൽക്കുളിക്കെത്തിയ ആന്ധ്രയിൽ നിന്നുള്ള മന്ത്രിയെയും പരിവാരങ്ങളെയും പിന്തിരിപ്പിക്കാനും ബന്ധപ്പെട്ടവർ കഷ്ടപ്പെട്ടു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന വിവരം കോവളം പോലീസ് ടൂറിസം പോലീസിനെയും ലൈഫ് ഗാർഡുമാരെയും അറിയിക്കുന്നുണ്ടെങ്കിലും തീരം കാണാനെത്തുന്ന ആയിരങ്ങളെ ബോധ്യപ്പെടുത്താൻ യാതൊരു സംവിധാനവും ഇവിടെയില്ല.
കടൽ പ്രക്ഷുപ്തമാകുന്ന സമയങ്ങളിൽ വെള്ളത്തിലിറങ്ങുന്നവരെ വിലക്കാൻ ലൈഫ് ഗാർഡുമാർക്ക് ആകെ നൽകിയിരുന്ന മെഗാ ഫോൺ പണിമുടക്കിയിട്ട് മാസങ്ങളായി. ടൂറിസം ഇൻഫർമേഷൻ ഓഫീസിലേക്ക് ഒതുക്കിയ ഉപകരണത്തിന് പകരം മറ്റൊരു സംവിധാനം വന്നതുമില്ല. ടൂറിസം സീസൺ ആയതോടെ ദിനംപ്രതി ആയിരങ്ങളാണ് കടൽ സൗന്ദര്യം കാണാൻ ഇവിടെ വന്നു പോകുന്നത്.
ഇവരുടെ ജീവൻ രക്ഷക്കായി ചുവന്ന കൊടികളും നാട്ടി മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ച് ലൈഫ് ഗാർഡുമാർ കാത്തിരിക്കുകയാണ്. ഇങ്ങനെയുള്ള അപായ സിഗ്നലുകൾ പോലും പലരും കണക്കിലെടുക്കാതെയാണ് കുളിക്കാനിറങ്ങുന്നതെന്നും ഗാർഡുമാർ പറയുന്നു. കൂടാതെ സഞ്ചാരികളെ ചാക്കിട്ട് പിടിച്ച് പണമുണ്ടാക്കാൻ നിരവധി ഉല്ലാസ ബോട്ടുകളും കോവളത്ത് പ്രവർത്തിക്കുന്നുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പറിയാതെ സഞ്ചാരികളുമായി ഉൾക്കടലിലേക്ക് പായുന്ന ബോട്ടുകൾ അപകടത്തിൽപ്പെടാതെ തിരികെയെത്തുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.

