മതസൗഹാർദം തകർക്കാൻ ആസൂത്രിതശ്രമം നടക്കുന്നു : മുഖ്യമന്ത്രി

മലപ്പുറം : മതസൗഹാർദവും സഹവർത്തിത്വവും തകർക്കാനുള്ള ആസൂത്രിതശ്രമം നടക്കുന്നുണ്ടെന്നും കേരളത്തിന്റെ മഹത്തായ പാരന്പര്യത്തെ തകർക്കാൻ ശ്രമിക്കുന്ന നാവുകളെയും കൈകളെയും സ്നേഹത്തിന്റെ മാന്ത്രികച്ചരടിൽ കെട്ടിയിടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂരങ്ങാടി യത്തീംഖാനയുടെ പ്ലാറ്റിനം ജൂബിലിയും പിഎസ്എംഒ കോേളജിന്റെ സുവർണ ജൂബിലിയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യമാകെ അസഹിഷ്ണുതയുടെയും മതവെറിയുടെയും സംഘർഷങ്ങളുടെയും വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണെന്നും തുറന്ന മനസ്സോടെ എല്ലാത്തിനെയും ഉൾക്കൊള്ളുന്ന സംസ്കാരമുള്ളതുകൊണ്ടാണ് കേരളം മാനവികതയുടെ വിശാലഭൂമിയായി നിലനിൽക്കുന്നതെന്നും മതപാഠങ്ങളിലെ സാഹോദര്യം ഉയർത്തിപ്പിടിക്കണമെന്നും മത വിഷയങ്ങൾ ശരിയായി വ്യാഖ്യാനിച്ചു പഠിപ്പിക്കാനുള്ള ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടി മുസ്‍ലിം ഓർഫനേജ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.പി.എ മജീദ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ടി.കെ മുഹിയദ്ദീൻ അമരി, സെക്രട്ടറി എം.കെ ബാവ, മന്ത്രി കെ.ടി ജലീൽ, എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, എം.എൽ.എമാരായ പി.കെ അബ്ദുറബ്ബ്, പി.ഉബൈദുല്ല, എൻ.ഷംസുദ്ദീൻ, ഇന്ത്യയിലെ ഈജിപ്ത് അംബാസഡർ ഹാതിം അൽ സെയ്ത് തഗൽദിൻ, കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി, കെ.കുട്ടി അഹമ്മദ്കുട്ടി, ഡോ. ഹുസൈൻ മടവൂർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പിഉണ്ണിക്കൃഷ്ണൻ, സി.എച്ച്.മഹ്മൂദ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.