സ്വകാര്യ ബസ് സമരം : കെ.എസ്.ആർ.ടി.സിക്ക് വരുമാന നേട്ടം

കോഴിക്കോട് : സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസം പിന്നിടവേ അധിക സർവ്വീസുകൾ നടത്തിയ കെ.എസ്.ആർ.ടി.സിക്ക് വരുമാനനേട്ടം. കോഴിക്കോട് ജില്ലയിൽ പ്രതിദിനം 15 ശതമാനത്തിലധികം വരുമാനം വർദ്ധിച്ചെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം മാത്രം കോഴിക്കോട് സോണിന് കീഴിൽ ഒരുകോടി 15 ലക്ഷം രൂപയുടെ വരുമാനമുണ്ടായി.
സ്വകാര്യബസ് സമരം ഇന്നലെയും യാത്രക്കാർക്ക് ദുരിതം സൃഷ്ടിച്ചു. എന്നാൽ നഗരത്തിൽ ഇന്നലെ രാവിലെ എട്ട് മുതൽ പത്ത് മിനുട്ട് ഇടവിട്ട് കെ.എസ്.ആർ.ടി.സി സ്പെഷൽ സർവ്‍വീസുകൾ നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു മോഡൽ പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികളാണ് ഏറെ പ്രയാസത്തിലായത്. സമാന്തരസർവ്‍വീസുകളെയാണ് പലരും ആശ്രയിച്ചത്. ഇതിനിടെ കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്താത്ത റൂട്ടുകളിൽ സമാന്തര സർവ്വീസുകാർ അമിതതുക ഈടാക്കുന്നതായും പരാതി ഉയരുന്നു. നിരവധി സ്വകാര്യബസ്സുകൾ സർവ്വീസ് നടത്തിയിരുന്ന ബാലുശേരി−കുറ്റ്യാടി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്നുണ്ടെങ്കിലും വൈകുന്നേരം ആറ് കഴിഞ്ഞാൽ ബസ്സ് ഇല്ലെന്ന പരാതി വ്യാപകമാണ്. ആളുകളുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം എഴിനുശേഷം ഒരു ബസ് സർവ്വീസ് നടത്തി. പരാതിയുയരുന്ന സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്നുണ്ടെന്ന് സോണൽ ഓഫീസർ ജോഷി ജോൺ അറിയിച്ചു.