ഭിന്നശേഷിയുള്ള കുട്ടിക്കും കുടുംബത്തിനും മൂന്ന് മാസത്തിനകം പുതിയ വീട്

കാടഞ്ചേരി: പൊളിച്ചിട്ട വീട് പണിയാനാവാതെ തെരുവിലെറിയപ്പെട്ട കുടുംബത്തിന് സ്‌നേഹസ്പർശവുമായി മന്ത്രി കെ.ടി ജലീലും കുടുംബശ്രീയുമെത്തി. മൂന്നുമാസത്തിനകം പുതിയ വീട് പണിതുനൽകാനും അതുവരെ താമസിക്കാൻ കുടുംബശ്രീ ചെലവിൽ വാടകവീടൊരുക്കാനും മന്ത്രി നിർദ്‍ദേശിച്ചു. ഭിന്നശേഷിക്കാരനായ കുട്ടിക്ക് കാലടി ഗ്രാമപ്പഞ്ചായത്തിലാരംഭിക്കുന്ന ബഡ്‌സ് സ്‌കൂളിൽ സൗകര്യമൊരുക്കാനും മന്ത്രി നിർദ്ദേശം നൽകി. കാലടി ഗ്രാമപ്പഞ്ചായത്തിലെ കാടഞ്ചേരി നാല് സെന്റ് കോളനിയിലെ കെ.പി ദാസനും ഭിന്നശേഷിക്കാരനായ മകനും പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികളുമടങ്ങുന്ന കുടുംബമാണ് തെരുവിലായത്.
തൊട്ടടുത്തുള്ള ക്ഷേത്രകമ്മിറ്റിയുമായി ഭൂമിയുടെ അവകാശത്തർക്കം നിലനിൽക്കുന്നതായി കാണിച്ചാണ് ചിലർ ഇവരുടെ വീടുപണി പോലീസ് മുഖേന തടഞ്ഞത്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട മന്ത്രി ഭൂമിയുടെ അവകാശത്തർക്കത്തിൽ കോടതി വിധി വരുന്പോൾ യുക്തമായ തീരുമാനമെടുക്കാമെന്നും അതുവരെ കുടുംബത്തിന് താമസിക്കാനുള്ള അവകാശം തടയാനാകില്ലെന്നും ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
വീടുനിർമ്മാണത്തിനുള്ള അടുത്ത ഗഡു തിങ്കളാഴ്ചതന്നെ അനുവദിക്കണമെന്ന് പട്ടികജാതി വികസന ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി. ഇതിനായി വേണ്ടിവന്നാൽ പ്രത്യേക ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. പണി തടയാതെ ആവശ്യമായ സഹായം നൽകണമെന്ന് പൊന്നാനി സി.ഐ. സണ്ണി ചാക്കോക്കും മന്ത്രി നിർദ്ദേശം നൽകി.
പട്ടികജാതി വകുപ്പിൽ നിന്ന് ലഭിക്കുന്ന തുകയ്ക്കുപുറമേ കുടുംബശ്രീയുടെ സ്‌നേഹവീട് പദ്ധതിയിലുൾപ്പെടുത്തി പണം നൽകാന്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്ന കുടുബശ്രീ ജില്ല കോ−ഓർഡിനേറ്റർ സി.കെ. ഹേമലത, കാലടി സി.ഡി.എസ്. പ്രസിഡണ്ട് ദേവി എന്നിവർക്കും മന്ത്രി നിർദ്ദേശം നൽകി.