ഹോട്ടലുകളിൽ ബിയർ നിർമ്മിക്കാൻ അനുമതി നൽകണമെന്ന് എക്സൈസ്

തിരുവനന്തപുരം : സംസ്ഥാനത്തെ ഹോട്ടലുകൾക്ക് സ്വന്തമായി ബിയർ നിർമ്‍മിച്ച് വിൽക്കാനുള്ള പദ്ധതിയുമായി എക്‌സൈസ്. ഇത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് സർക്കാരിന് ഉടൻ ശുപാർശ കൈമാറും. ബംഗളൂരുവിലേതുപോലെ ഈ സംവിധാനം നടപ്പിലാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിൽ സ്വകാര്യ കന്പനികൾ ഉൽപാദിപ്പിക്കുന്ന ബിയറാണ് സംസ്ഥാനത്ത് വിൽക്കുന്നത്.
കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുന്നതിന് ഈ പദ്ധതിയിലൂടെ കഴിയുമെന്നും റിപ്പോർട്ടിൽ കമ്മീഷണർ ചൂണ്ടിക്കാട്ടുന്നു. ബിയറുണ്ടാക്കി വിൽക്കാനാകുന്ന മൈക്രോ ബ്രൂവറികൾ അനുവദിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നേരത്തെ എക്സൈസ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. മൈക്രോ ബ്രൂവറികളും 24 മണിക്കൂറും പ്രവർത്തിക്കുന്ന പബ്ബുകളും തുടങ്ങാനുള്ള അനുമതി തേടി പത്ത് ബാറുകൾ എക്സൈസിനെ സമീപിച്ചതായി ഋഷിരാജ് സിംഗ് സർക്കാരിനെ അറിയിച്ചു. കർണ്ണാടകയിലെപ്പോലെ ഡീ അഡിക്ഷൻ സെന്ററുകൾ തുടങ്ങണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.
അതേസമയം, ശുപാർശയ്ക്കെതിരെ സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നിന്ന് എതിർപ്പ് ഉയരുമെന്നത് ഉറപ്പാണ്. ജനദ്രോഹപരമായ മദ്യനയമാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും, ഇത് കൂടുതൽ വിപുലമാക്കാനുള്ള കാര്യങ്ങളാണ് എക്‌സൈസ് കമ്മീഷണർ ചെയ്യുന്നതെന്നും കോൺഗ്രസ് നേതാവ് വി.എം സുധീരൻ പറഞ്ഞു. ഇതു കേരളത്തെ വലിയ ദുരന്തത്തിലേയ്ക്കു നയിക്കുമെന്നും സുധീരൻ കൂട്ടിച്ചേർത്തു. ബംഗളൂരുവിൽ വിജയിച്ചു എന്നതുകൊണ്ട് ഈ പദ്ധതി കേരളത്തിൽ നടത്താൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ അഭിപ്രായപ്പെട്ടു. ഭരണം കൈയിലുണ്ടെന്ന ധൈര്യത്തിൽ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തെ മദ്യവൽക്കരിക്കാനുള്ള നീക്കമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കെ.സി.ബി.സി വക്താവ് വർഗീസ് വള്ളിക്കാട്ട് അഭിപ്രായപ്പെട്ടു. ഹോട്ടലിൽ മദ്യം നിർമ്മിച്ച് നൽകുന്നതിനെതിരെ കെ.സി.ബി.സി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം അനുമതി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ അതുകൂടി പരിശോധിച്ച ശേഷമെ സർക്കാർ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കൂ.