ചാന്ദ്ര ദൗത്യം ശരിയോ തെറ്റോ?; സത്യം തെളിയിക്കുമെന്ന് റഷ്യ

അമേരിക്ക ചാന്ദ്രദൗത്യത്തിന്റെ പേരില്‍ ജനങ്ങളെ പറ്റിച്ചതാണോ എന്നറിയാന്‍ പുതിയ പദ്ധതികളുമായി റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ രംഗത്ത്. നാസയുടെ അപ്പോളോയും അതിലെ യാത്രികരും ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മൈക്രോസാറ്റലൈറ്റിന്റെ സഹായം തേടുമെന്നാണ് റഷ്യൻ ശാസ്ത്രജ്ഞർ അറിയിച്ചിരിക്കുന്നത്. ഈ കുഞ്ഞന്‍ കൃത്രിമോപഗ്രഹം ഭൂമിയില്‍ നിന്നും ചന്ദ്രനു സമീപമെത്തി അപ്പോളോ ഇറങ്ങി എന്നവകാശപ്പെട്ട ചന്ദ്രഭാഗങ്ങളുടെ ക്ലോസപ്പ് ഫോട്ടോകള്‍ പകര്‍ത്തും.
യുഎസ് നടത്തിയ അപ്പോളോ ദൗത്യം വ്യാജമായിരുന്നു എന്ന വാദം വ്യക്തമായ തെളിവുകളോടെ ലോകത്തുള്ള ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ നാസ സോഷ്യല്‍ മീഡിയകളിലും ബ്ലോഗുകളിലുമൊക്കെ മറുവാദങ്ങള്‍ ഉയര്‍ത്തി അപ്പോളോ ദൗത്യത്തെ സംശയത്തിന്റെ നിഴലില്‍ നിന്നും പുറത്തെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.
അന്തരീക്ഷ സാന്നിധ്യം കുറഞ്ഞ ചന്ദ്രോപരിതലത്തില്‍ മനുഷ്യന്‍ ഇറങ്ങിയതിന്റെ പാടുകളും അപ്പോളോ ഉണ്ടാക്കിയ ചാലുകളുമൊക്കെ മായാതെ കിടക്കുന്നുണ്ടാകുമെന്നും ഈ തെളിവുകള്‍ ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകളില്‍ പകര്‍ത്തി ലോകത്തിന് മുന്നില്‍ അപ്പോളോ ദൗത്യത്തിന്റെ സത്യാവസ്ഥ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.
വിറ്റാലി എഗ്രോവ് എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘം 50 x 250 x 480 എം.എം. വലുപ്പവും 50 കിലോഗ്രാം ഭാരവുമുള്ള മൈക്രോസാറ്റലൈറ്റ്, 20 സെന്റീമീറ്റര്‍ (8 ഇഞ്ച്) റെസല്യൂഷന്‍ നല്‍കുന്ന ഫോട്ടോ ക്യാമറയുമായി ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ ആറ് മാസക്കാലം ചന്ദ്ര നിരീക്ഷണം നടത്തി ചിത്രങ്ങൾ പകർത്തും.