ആയിരകണക്കിന് കാറുകൾ കയറ്റിയ ചരക്കു കപ്പലിന് അറ്റ്ലാന്‍റിക് സമുദ്രത്തിൽ വെച്ച് തീപിടിച്ചു

ആയിരകണക്കിന് കാറുകൾ കയറ്റിയ ചരക്കു കപ്പലിന് തീപിടിച്ചു. അറ്റ്ലാന്‍റിക് സമുദ്രത്തിലെ അസോർസ് ദ്വീപിനു സമീപത്തുവച്ചാണ് കപ്പലിനു തീപിടിച്ചത്. സംഭവത്തെതുടർന്ന് കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും സുരക്ഷിതമായി മാറ്റി. പോർച്ചുഗീസ് നാവികസേനയുടേയും വ്യോമസേനയുടേയും സഹായത്തോടെയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ഔഡി, പോർഷെ, ലംബോർഗിനി, ഫോക്സ്‌വാഗൺ തുടങ്ങി ആഡംബര കാറുകളാണ് കപ്പലിലുണ്ടായിരുന്നത്.
കപ്പലിൽ തങ്ങളുടെ 3,965 കാറുകൾ ഉള്ളതായി ഫോക്‌സ്‌വാഗൺ കന്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 1100 പോർഷെ കാറുകൾ കപ്പലിൽ ഉണ്ടായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. കപ്പലിൽ തീപിടിത്തം ഉണ്ടായതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടം ഉണ്ടായതോടെ ബുക്ക് ചെയ്ത വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്താൻ വൈകുമെന്ന് വാഹന നിർമാണ കന്പനികൾ അറിയിച്ചു. വാഹനങ്ങൾ നഷ്ടപ്പെടുന്നതിലും അധികം കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിനാണ് തങ്ങൾ മുൻതൂക്കം നൽകിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.