കൊറോണ വൈറസ് ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകനെ കാണ്‍മാനില്ലെന്നു പരാതി


സിറ്റിസൺ ജേണലിസ്റ്റ് ചെൻ ക്വിഷി  

ബെയ്ജിങ്: ചൈനയിലെ വുഹാനിൽ നിന്ന് കൊറോണ വൈറസ് ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവർത്തകരിൽ ഒരാളെ കാണാനില്ലെന്നു പരാതി. ചൈനയിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതൽ ബാധിച്ചതും വുഹാന്‍ നഗരത്തെയായിരുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തകരായ ചെൻ ക്വിഷി, ഫാങ് ബിൻ എന്നിവർ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വുഹാനിലുണ്ടായിരുന്നു. 

മൊബൈൽ ഫോൺ വഴി ഇവര്‍ പുറത്തുവിട്ട വാർത്തകളാണ് കൊറോണ വൈറസ് വുഹാൻ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകത്തെ അറിയിച്ചത്. ട്വിറ്ററിലും യൂട്യൂബിലും വുഹാനിൽ നിന്നുള്ള ഇവരുടെ വിഡിയോകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ ചെൻ ക്വിഷിയെക്കുറിച്ചു കഴിഞ്ഞ 20 മണിക്കൂറുകളായി യാതൊരു വിവരവുമില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

article-image

കഴിഞ്ഞ വെള്ളിയാഴ്ച ഒരു വിഡിയോ പുറത്തുവിട്ടതൊഴിച്ചാൽ ഫാങ് ബിന്നില്‍ നിന്നും കാര്യമായ പ്രതികരണങ്ങളില്ല. ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയതിന് ഇയാളെ  ചൈനീസ് അധികൃതർ തടവിലിട്ടിരുന്നു. രോഗം തടയുന്നതിനുള്ള സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ഉദ്യോഗസ്ഥർ ഫാങ് ബിന്നിന്റെ വീടിന്റെ വാതിൽ തകർക്കുന്ന ദൃശ്യങ്ങളും ഇയാള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. തുടര്‍ന്ന് ഫാങ്ങിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പു നൽകിയ ചൈനീസ് ഡോക്ടർ ലീ വെൻലിയാംഗ് കൊറോണ ബാധിച്ചു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മെസേജിങ് ആപ്പായ വീചാറ്റിൽ, തന്റെ ഒപ്പം മെഡിക്കൽ പഠനം നടത്തിയവർ അംഗങ്ങളായ അലൂമ്നി ഗ്രൂപ്പിലാണ് ലീ ഈ വിവരം പങ്കുവച്ചത്. മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായി. പിന്നാലെ അപവാദ പ്രചാരണം ആരോപിച്ചു പൊലീസ് ഉദ്യോഗസ്ഥരെത്തി വെൻലിയാങ്ങിനെ ശാസിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെയാണു മാധ്യമപ്രവർത്തകന കാണാതായത്.

You might also like

Most Viewed