ഇന്ത്യക്കെതിരെ എഫ്−16 വിമാനം; അന്വേഷിക്കാൻ അമേരിക്ക തീരുമാനിച്ചു

പാകിസ്ഥാൻ ഇന്ത്യക്കെതിരായ ആക്രമണത്തിൽ എഫ് 16 വിമാനം ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ അമേരിക്ക തീരുമാനിച്ചു. ഇക്കാര്യത്തിൽ പാകിസ്ഥാനോടു വിശദീകരണം തേടുമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് അറിയിച്ചു.
പ്രതിരോധത്തിനായി നൽകിയ പോർവിമാനം മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിച്ചുവെന്നും വിമാനം വാങ്ങുന്പോൾ ധാരണയായ കരാർ ലംഘിച്ചുവെന്നു റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് വിശദീകരണം തേടാൻ അമേരിക്ക തീരുമാനിച്ചത്. ആക്രമണത്തിനു പാക്കിസ്ഥാൻ എഫ്−16 ഉപയോഗിച്ചത് സംബന്ധിച്ച് ഇന്ത്യ അമേരിക്കയ്ക്കു തെളിവു നൽകിയിരുന്നു.
ഇന്ത്യയിൽ പതിച്ച അംറാം 120 മിസൈൽ (അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ), എഫ് 16 യുദ്ധവിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിന്റെ തെളിവാണെന്ന് വ്യാഴാഴ്ച വ്യോമസേന പറഞ്ഞിരുന്നു. എഫ് 16 വിമാനം ഉപയോഗിച്ചില്ലെന്ന വാദവുമായി ബുധനാഴ്ച പാക്കിസ്ഥാൻ രംഗത്തെത്തിയതിനു പിന്നാലെയാണ് അംറാം മിസൈലിന്റെ ഭാഗങ്ങൾ ഇന്ത്യ പുറത്തുവിട്ടത്. വിദേശ രാജ്യങ്ങളുമായുള്ള ആയുധവിൽപന കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയാത്തതിനാൽ കൂടുതൽ വിവരങ്ങൾ പറയാനാവില്ലെന്ന് യു.എസ് പ്രതിരോധവകുപ്പ് വക്താവ് പറഞ്ഞു. ലോകത്തിന്റെ ഏറ്റവും വലിയ ആയുധകച്ചവട രാജ്യമായ അമേരിക്ക വിറ്റഴിക്കുന്ന ആയുധങ്ങൾ എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്നും കൃത്യമായി പരിശോധിക്കാറുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് പാകിസ്ഥാന് വിമാനം നൽകിയതെന്ന് പെന്റഗൺ പ്രതിരോധ വിഭാഗം വക്താവ് പറയുന്നു. പന്ത്രണ്ടോളം നിയന്ത്രണങ്ങളാണ് എഫ്−16 കരാറിൽ അമേരിക്ക ഏർപ്പെടുത്തിയിരുന്നത്.