പാകിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ചൈന

ബെയ്ജിംഗ് : അന്താരാഷ്ട്ര സമൂഹത്തിന്റെ വിമർശം ഏറ്റുവാങ്ങുന്ന പാകിസ്ഥാനെ ഇനി ചൈന പിന്തുണയ്ക്കില്ല. ഭീകര സംഘടനകൾക്ക് സാന്പത്തിക സഹായം ലഭിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണിത്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതാണ് ചൈനയുടെ മനം മാറ്റത്തിന് കാരണം. പാകിസ്ഥാനെ പിന്തുണച്ച് തങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാനാണ് എഫ്.എ.ടി.എഫ് യോഗത്തിൽ പാകിസ്ഥാനെ പിന്തുയ്ക്കാൻ ചൈന തയ്യാറാകാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പാകിസ്ഥാനെതിരായ തീരുമാനമെടുക്കുന്ന യോഗത്തിൽ ചൈന വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനെ കരിന്പട്ടികയിൽ പെടുത്താനുള്ള നടപടികൾ എഫ്.എ.ടി.എഫ് നേരത്തേ തന്നെ തുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താൻ അമേരിക്ക നീക്കം നടത്തിയെങ്കിലും ചൈന, തുർക്കി, സൗദി അറേബ്യ എന്നിവർ ഒരുമിച്ച് എതിർത്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി 22ന് വിഷയം വീണ്ടും അമേരിക്ക മുന്നോട്ടു വെച്ചപ്പോൾ സൗദി പിൻവാങ്ങുകയും ചൈന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
പാകിസ്ഥാനെ പിന്തുണച്ചാലും പരാജയപ്പെടുമെന്ന് കണ്ടാണ് ചൈന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ഗ്രേ ലിസ്റ്റിൽ പെട്ടതോടെ പാകിസ്ഥാന്റെ നടപടികൾ കൂടുതൽ നിരീക്ഷണ വിധേയമാകും. തൃപ്തികരമല്ലെന്നു കണ്ടാൽ കരിന്പട്ടികയിൽ ഉൾപ്പെടുക എന്ന അവസ്ഥയിലേക്ക് പാകിസ്ഥാനെത്തിച്ചേരും.
ഫെബ്രുവരി 20ന് പാകിസ്ഥാനെതിരായ നീക്കം തടയപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പാക് വിദ്ശകാര്യ മന്ത്രി ഖ്വാജാ ആസിഫ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ അടുത്ത സമ്മേളനം വരുന്നുണ്ടെന്നായിരുന്നു അമേരിക്കൻ േസ്റ്ററ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അതിന് മറുപടി നൽകിയത്.
എഫ്.എ.ടി.എഫ് യോഗത്തിന് മുന്നോടിയായി ചില നിയമങ്ങളും നടപടികളും പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. എന്നാൽ അതൊന്നും എഫ്.എ.ടി.എഫ് പട്ടികയിൽ ഉൾപ്പെടാതിരിക്കാൻ മതിയായ കാരണങ്ങാളായി പരിഗണിക്കപ്പെട്ടില്ല.
ടാസ്ക് ഫോഴ്സിന്റെ അടുത്ത സമ്മേളനം നടക്കുന്ന ജൂൺ വരെ മൂന്ന് മാസം പാകിസ്ഥാൻ കർശന നിരീക്ഷണത്തിലായിക്കും. ലക്ഷ്കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങി യു.എൻ രക്ഷാസമിതി നിരോധിച്ച ഭീകര സംഘടനകളെ അമർച്ച ചെയ്യാൻ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കുന്ന ഒരു കർമ്മ പദ്ധതി പാകിസ്ഥാൻ നൽകും. അതിൽ പാകിസ്ഥാന്റെ നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന കാര്യം അന്തിമമായി തീരുമാനിക്കുന്നത്.