അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം അത്യാവശ്യമെന്ന് ഹമദ് രാജാവ്
മനാമ : അറബ് രാജ്യങ്ങളുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് സഹോദര രാജ്യങ്ങളുടെ സഹകരണം അടിസ്ഥാന ഘടകമാണെന്ന് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് പറഞ്ഞു. ഇന്നലെ ആരംഭിച്ച 29ാ−മത് അറബ് ലീഗ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മേഖലയിലെ സ്ഥിതിഗതികൾ സാധാരണ നിലയിൽ കൊണ്ടുവരുന്നതിന് സഹായിക്കുമെന്നും രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം ജനങ്ങളുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
അറബ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഉണ്ടാകുന്ന വിദേശ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം, ബഹ്‌റൈനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് നന്ദി അറിയിച്ചു. രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളെ ബാധിക്കുന്ന ബാഹ്യ ഇടപെടലുകൾ അവസാനിപ്പിക്കുന്നതിന് ബഹ്‌റൈൻ മുൻകൈ എടുക്കാറുണ്ടെന്നും ഇറാൻ്റെ പേരുപറയാതെ രാജാവ് പറഞ്ഞു.
പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ, അറബ്, പ്രാദേശിക വിഷയങ്ങളുടെ വിജയത്തിന് രാജ്യാന്തര സമൂഹം ഒരു വലിയ പങ്കുവഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു നല്ല അന്തരീക്ഷം പുനഃസ്ഥാപിക്കുന്നത്തിനും ജനങ്ങളുടെ സംരക്ഷണവും പരമാധികാരം, സുരക്ഷ, സ്വാതന്ത്ര്യം എന്നിവ കാത്തുസൂക്ഷിക്കുന്നതിനും ഇതിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



