റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും റിപ്പോ നിരക്ക് കൂട്ടി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും റിപ്പോ നിരക്ക് അര ശതമാനം കൂട്ടി. പണപ്പെരുപ്പ നിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇതോടെ റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയർന്നു. ഇതോടെ ഭവന-വാഹന വായ്പയുടെ പലിശനിരക്ക് വർധിക്കും. ഉയർന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ഇതിനെ നിയന്ത്രണവിധേയമാക്കാനാണ് നടപടിയെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
റിസർവ് ബാങ്കിന്‍റെ കഴിഞ്ഞ പണ വായ്പ അവലോകന യോഗങ്ങളിലും മുഖ്യപലിശനിരക്ക് വർധിപ്പിച്ചിരുന്നു. പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിന് മുകളിൽ തന്നെ നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണയും മുഖ്യപലിശനിരക്ക് വർധിപ്പിക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത്.