ഹണിമൂൺ യാത്രക്കിടെ ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തിൽ തള്ളിയ യുവാവ് പിടിയിൽ

ഹണിമൂൺ യാത്രക്കിടെ ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തിൽ തള്ളിയ യുവാവ് പിടിയിൽ. ചെന്നൈ പുഴൽ കതിർവേട് സ്വദേശി തമിഴ്ശെൽവിയെയാണ് ഭർത്താവ് മദൻ കുത്തിക്കൊന്ന് ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ തള്ളിയത്. ഹണിമൂൺ യാത്രയ്ക്കിടെ ഉണ്ടായ തർക്കത്തിനൊടുവിലായിരുന്നു കൊലപാതകം. വർഷങ്ങളോളം പ്രണയത്തിലായിരുന്ന ഇവർ നാല് മാസം മുമ്പാണ് വിവാഹിതരായത്. തമിഴ്ശെൽവിയും മദനും റെഡ് ഹിൽസിനു സമീപം സെങ്കുണ്ട്രത്തായിരുന്നു താമസം. ഒരു മാസം മുൻപാണു തമിഴ്ശെൽവിയെ കാണാതായായത്. മകളെ ഫോണിൽ വിളിച്ചിട്ടും കിട്ടതായപ്പോൾ മാതാപിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ, ആന്ധ്രാപ്രദേശിലെ കോണിയ പാലസ് സന്ദർശനത്തിനിടെ ഭാര്യ കടന്നു കളഞ്ഞെന്നായിരുന്നു മദന്‍ നൽകിയ വിശദീകരണം. ഇതോടെ തമിഴ്നാട് പൊലീസ് ആന്ധ്രാപ്രദേശ് പൊലീസിന്‍റെ സഹായം തേടി.
കോണിയ പാലസിലേക്ക് മദനും തമിഴ്ശെൽവിയും ബൈക്കിൽ വരുന്നതും പിന്നീട് മദന്‍ മാത്രം തിരികെ പോകുന്നതും സി.സി.ടി.വി ക്യാമറകളിൽനിന്ന് ആന്ധ്ര പൊലീസ് കണ്ടെത്തി. തുടർന്ന് വെള്ളച്ചാട്ടത്തിൽ നടത്തിയ തെരച്ചിലിലാണ് തമിഴ്ശെൽവിയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. സെങ്കുണ്ട്രം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മദന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.