കത്തിയെരിയുന്ന നഗരം (കവിത)


നഗരത്തിൻ വീഥി മുഴുവൻ നീളുന്നു
അഗ്നിയുടെ നാവ്
എവിടെ എവിടെ എന്ന ശബ്ദത്തിന്
അവിടെ അവിടെ എന്ന് ചൂണ്ടുന്നു വിരലുകൾ
അങ്ങിങ്ങെന്നായി പിന്നീട്
എവിടെയും എന്നായി ചൂണ്ടുന്ന വിരലുകൾ

അണയ്ക്കാനായി ഇററുവെള്ളവും ഇല്ല
കത്തിയെരിയുന്നു കിണറുകളും
'എന്തുകൊണ്ടണയ്ക്കും ...... ചിന്തിച്ചു ചിന്തിച്ച്
ചിന്തിച്ചവനും ചാന്പലായിപ്പോകുന്നു
നീണ്ട നാവിൽ അകപ്പെട്ട്

എങ്ങനെയോ എവിടെ നിന്നോ വന്നു ചേർന്നു
തീയണയ്ക്കുന്ന വാഹനം
ആഹ്ളാദം പൂണ്ടൊരു കുഞ്ഞ്
രക്ഷപ്പെട്ട് ബാക്കിയായൊരു പൂവ്
വന്നവർക്കു നേരെ നീട്ടിയപ്പോൾ
അപ്രതീക്ഷിതമായി
വെള്ളത്തിനു പകരം തീയാണ് വരുന്നത്
തീയണയ്ക്കും യന്ത്രത്തിന്റ കുഴലുകളിൽ നിന്ന്

കാഴ്ചക്കാരനായി ഇതൊക്കെ
കണ്ടു കൊണ്ടിരുന്നവൻ
പെട്ടെന്ന് പതറുന്നു
കാൽച്ചുവട്ടിൽ നിലം കാണാതായെന്ന്
അടുത്തുണ്ടായിരുന്നവനോട് വിളിച്ചു ചോദിച്ചപ്പോൾ
അയൽക്കാരൻ അന്യനായി
ചോദിച്ചവനെ നോക്കി ''അന്യനാണ് നീ" എന്നു പറഞ്ഞു
"കുടിയേറ്റക്കാരൻ " എന്നൊരു പുതിയ പദത്തേയും
അവന് പഠിപ്പിച്ചു കൊടുത്തു.
മുതുമുത്തച്ഛൻമാർ തൊട്ട് കാലാകാലമായി ഇതാണ് എന്റെ ഭൂമി എന്നു പറഞ്ഞവനോട്
എനി ക്കാവശ്യം സാക്ഷ്യപത്രമാണെന്നു പറഞ്ഞു
അവിടെ വന്ന സർക്കാർ യന്ത്രം

വേരുകളൊക്കെ ഇവിടെയുള്ളപ്പോൾ
ശിഖരമായ എന്നെ
" നീ വേറെ' എന്നു പറഞ്ഞാലെങ്ങനെ
എന്ന് അവൻ ചോദിക്കുന്പോൾ
എവിടെ നിന്നോ കേട്ടു തോക്കിന്റെ ഒച്ച
സ്വാതന്ത്ര്യം നേടിയ കാലത്തു കേട്ട അതേ ശബ്ദം
ഒരേയൊരു വ്യത്യാസം മാത്രം
അന്നു മരിച്ചവർ പറഞ്ഞ വാക്കുകൾ
ഇന്ന് വെടിവെച്ചവൻ പറഞ്ഞു
"റാം റാം "

 

കവിതാ രചന: പ്രിയ (തമിഴ് കവിത)

വിവ: ഷാഫി ചെറുമാവിലായി

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed