വിമർശനത്തിന് പിന്നിൽ അസൂയ; എല്ലാ സംഗീതവും ശുദ്ധമാണെന്ന് നഞ്ചിയമ്മ
ആദിവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമർശിക്കുന്നതെന്ന് ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ. പുരസ്‌കാരത്തെ സംബന്ധിച്ച വിമർശനങ്ങളെ ഒന്നും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഒരു വാർത്താമാധ്യമത്തോട് നഞ്ചിയമ്മ പ്രതികരിച്ചു.
ആദിവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമർശിക്കുന്നത്. ഞങ്ങൾ പാടുന്നത് എന്താണെന്ന് മനസിലാക്കുന്നവരും ചിന്തിക്കുന്നവരും വിമർശിക്കില്ല. വിമർശനത്തിന് പിന്നിൽ അസൂയയുമുണ്ടെന്നും നഞ്ചിയമ്മ പറഞ്ഞു. "ചെറുപ്പം മുതൽ പാടുന്നുണ്ട്. പാട്ടിനായി ഒന്നും ഉപേക്ഷിക്കാറില്ല. തങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണങ്ങൾ കഴിച്ചാണ് പാട്ടുപാടുന്നത്. പരമ്പരാഗതമായി പാട്ട് കൈമാറി വരുന്നു. എല്ലാ സംഗീതവും ശുദ്ധമാണ്. നമ്മുടെ പാട്ടിന് ലിപിയില്ല. ബുദ്ധിയുള്ളവർക്ക് മനസിലാകും. പക്ഷേ അതിന്റെ അർത്ഥതലങ്ങൾ വലുതാണ്. മനുഷ്യന്റെ ജീവിതത്തെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച് ഈ മരിച്ച പക്ഷികളെക്കുറിച്ച് മരങ്ങളെക്കുറിച്ച് ഒക്കെയാണ് പാടുന്നത്." നഞ്ചിയമ്മ പറഞ്ഞു.