സംഗീതത്തിലും വർഗ്ഗീയതയെന്ന് കെ.ജി മാർക്കോസ്


മനാമ: കല എന്നത് ജാതിമത വർഗ്ഗീയ ചിന്തകളിൽ നിന്നെല്ലാം വേറിട്ട്‌ നിർത്തേണ്ട ഒന്നാണെന്നും എന്നാൽ പാട്ടിൽ പോലും വർഗ്ഗീയത കാട്ടിയ അനുഭവമാണ് തനിക്കുണ്ടായിട്ടുള്ളതെന്നും പ്രശസ്ത ഗായകൻ കെ.ജി മാർക്കോസ് പറഞ്ഞു. ബഹ്റിനിൽ കഴിഞ്ഞ ദിവസം ഗാനമേള അവതരിപ്പിക്കാൻ എത്തിയപ്പോൾ ഫോർ പി.എം ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 

1982 മുതൽ 95 വരെയുള്ള കാലഘട്ടങ്ങളിൽ എല്ലാ വർഷവും മറ്റു പാട്ടുകളോടൊപ്പം തന്നെ ഹിന്ദു ഭക്തിഗാനങ്ങളും, പ്രത്യേകിച്ച് അയ്യപ്പ ഭക്തിഗാനങ്ങൾ എന്നെ പാടിപ്പിച്ച് കൊണ്ട് രഞ്ജിനി, നിസരി കന്പനികൾ കാസറ്റുകൾ ഇറക്കിയിരുന്നു. എന്നാൽ പിന്നീട് അത്തരം ഒരു സംരംഭം ഇല്ലാതെ വന്നപ്പോൾ കാസറ്റ് കന്പനിക്കാരോട് തന്നെ പാട്ടുകൾ ഇറക്കാത്തതിന്റെ കാരണം അന്വേഷിച്ചു. “ഹിന്ദുക്കൾ തന്നെ ഇവിടെയിപ്പോൾ ഒരുപാട് പേർ പാടുന്നുണ്ട്. അവർ ഉണ്ടാകുന്പോൾ പിന്നെ മാർക്കോസിനെ വെച്ച് ഇപ്പോൾ പാടിക്കാൻ നിർവ്വാഹമില്ല” എന്ന മറുപടി തന്നെ ഒരുപാട് വിഷമിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പനെക്കുറിച്ച് പാടുന്പോഴും യേശു ക്രുസ്തുവിനെക്കുറിച്ചു പാടുന്പോഴും അള്ളാവിൻ കാരുണ്യത്തെപ്പറ്റി പാടുന്പോഴും ഒരു കലാകാരന് ഇല്ലാത്ത തരം തിരിവ് ആസ്വാദകർക്ക് എങ്ങിനെ വരുന്നു? ഇത്തരത്തിൽ പ്രശസ്ത ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു തന്റെ ഗാനമേള വെച്ചപ്പോഴും ഇങ്ങനെ ഒരു ചോദ്യം ഉണ്ടായതായി അദ്ദേഹം പറഞ്ഞു. പലപ്പോഴും താൻ യേശുദാസിനെ അനുകരിക്കുന്നു എന്നു പറഞ്ഞായിരുന്നു പിന്നീട് തഴഞ്ഞത്. ദാസേട്ടനും ഞാനുമായുള്ള ചില സമാനതകൾ ആയിരിക്കാം അതിനു കാരണമെന്നും അദ്ദേഹം പറയുന്നു.

സ്ഥിരമായി വെള്ള വസ്ത്രം ധരിക്കുന്നത് യേശുദാസിനെ അനുകരിക്കാനല്ലെന്നും പണ്ട് കാലം മുതൽക്കു തുടങ്ങിയ ശീലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.ഓർമ്മ വെച്ച കാലം മുതൽ തന്നെ വെള്ള നിക്കറും ഷർട്ടുമായിരുന്നു എനിക്ക് വീട്ടുകാർ നൽകിയ വേഷം. അതിനു കാരണവുമുണ്ട്. അച്ഛനും അദ്ദേഹത്തിന്റെ അച്ഛനുമെല്ലാം  ഡോക്ടർമാർ  ആയിരുന്നു. അവർ  മെഡിസിന് പഠിച്ചത് കൊൽക്കത്തയിൽ ആയിരുന്നു. അതുകൊണ്ട് തന്നെ വെള്ള വസ്ത്രം അടിസ്ഥാന വസ്ത്രമായി തന്നെ സ്വീകരിച്ചു പോന്നിരുന്ന അവർ തനിക്കും അതുപോലെ വെള്ളവസ്ത്രം തന്നെ തയ്പ്പിച്ചു തന്നുകൊണ്ടിരുന്നു. ദാസേട്ടനും ഞാനും 17 വയസ്സിന്റെ വ്യത്യാസമുണ്ട്. പിൽക്കാലത്ത് അദ്ദേഹം പല വേദികളിലും ഗാനമേളയ്ക്ക് എത്തുന്പോൾ വെള്ള വസ്ത്രം തന്നെ അണിഞ്ഞു കണ്ടു. ഒർക്കസ്ട്രക്കാരുടെ ഇടയിൽ വെള്ള വസ്ത്രം ഇട്ടു നിൽക്കുന്ന ഗായകൻ വേറെ തന്നെ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നു മനസ്സിലാക്കിയപ്പോൾ താനും പിന്നീട് അതേ വസ്ത്രധാരണ രീതി തുടർന്നു എന്ന് മാത്രം. വെള്ള ജൂബ്ബയും മുണ്ടും മാത്രമല്ല പിന്നീട്‌ വെള്ള വാച്ചും വെള്ളനിറത്തിലെ ചെരിപ്പും ഞാൻ‍ ധരിച്ചുതുടങ്ങി. തലയുടെ പിൻ‍ഭാഗത്ത്‌ മുടിവളരെ കുറവായതിനാലാണ്‌ മുടി നീട്ടി വളർ‍ത്തുന്നത്‌. പതിനെട്ടു വയസ്സുമുതൽ‍ താടിവളർ‍ത്തുന്നുണ്ട്‌. ഒട്ടിയ കവിൾ‍ ഒഴിവാക്കാൻ‍ ആരംഭിച്ച താടിവളർത്തലും ദാസേട്ടനെ അനുകരിക്കുന്നതിന്റെ ഭാഗമായി ചിത്രീകരിച്ചിരിക്കുന്നു. വെള്ള നിറത്തിലെ കാർ‍ വാങ്ങിയപ്പോഴും ആരോപണം കേട്ടു.

എല്ലാ രംഗത്തും അനുകരണമുണ്ട്‌. ഒരു പാട്ടുകാരന്റെ പാട്ട്‌ കേൾ‍ക്കുന്പോൾ‍ ആദ്യം പറയുക യേശുദാസിന്റെ അത്ര വന്നില്ല എന്നാണ്‌. അനുകരിക്കാൻ‍ കഴിയാത്ത വ്യക്തിത്വമാണോ അദ്ദേഹത്തിന്റേതെന്ന്‌ അറിഞ്ഞാൽ‍ നല്ലതായിരുന്നു.  മിക്ക പാട്ടുകാരും ദാസേട്ടനെ അനുകരിക്കുന്നുണ്ട്‌. അപ്പോൾ‍ ആരും കുറ്റം പറയുന്നില്ല. എല്ലാ അന്പുകളും എനിക്കുനേരെയാണ്‌ എയ്യുന്നത്‌. ചാൻ‍സ്‌ തേടി ഇതുവരെ സംവിധായകരെ സമീപിച്ചിട്ടില്ല. ചാൻ‍സ്‌ ചോദിച്ച്‌ ചെല്ലുന്പോൾ‍ ശല്യക്കാരനാണെന്ന തോന്നൽ‍ ഉണ്ടാവാൻ‍ പാടില്ലെന്ന്‌ നിർ‍ബന്ധം ഉള്ളതുകൊണ്ടാണ്‌ അങ്ങനെ ചിന്തിക്കുന്നത്‌. ജനങ്ങൾ‍ക്ക്‌ ഇപ്പോഴും എന്റെ പാട്ടുകൾ‍ ഇഷ്ടമാണ്‌.

പല നടന്മാരെയും നടികളെയും ഉയർത്തിക്കൊണ്ടുവന്ന  സമൂഹം തന്റെ കാര്യത്തിൽ ഇരട്ട നീതിയാണ് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. പാടിയ പാട്ടുകൾ പലതും എത്രമാത്രം നന്നായിട്ടുണ്ട് എന്ന് നോക്കുന്നതിനു പകരം എങ്ങിനെ താഴെയിറക്കാമൊ എന്നാണു ഒരു കാലത്ത് സിനിമാലോകത്തുള്ളവർ പോലും ചെയ്തത്. ഇസ്രായേലിൻ‌ നാഥനായി എന്ന ക്രിസ്‌തീയഗാനമാണ്‌ എന്നെ ആലാപനരംഗത്ത്‌ ഇന്ന്‌ നിലനിറുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ പാടിയ പാട്ടുകൾ കുറവാണെങ്കിലും പാടിയ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇന്ന് സ്വയം മാർക്കറ്റ് ചെയ്യുന്ന കാലമാണെന്നും എന്നാൽ സഹൃദയരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ തക്ക പാട്ടുകളോ നല്ല രചനകളോ ഉണ്ടാവുന്നില്ലെന്നും ഭക്തി ഗാനങ്ങളിലൂടെ  പാട്ടിന്റെ സാഗരങ്ങൾ തന്നെ തീർത്ത മാർക്കോസ് അഭിപ്രായപ്പെട്ടു.

 
രാജീവ്‌ വെള്ളിക്കോത്ത് 

You might also like

  • Lulu Exchange
  • Straight Forward

Most Viewed