ബാച്ചിലർ താമസകേന്ദ്രങ്ങളിൽ ഷാർജ മുനിസിപ്പാലിറ്റി പരിശോധന ഊർജ്ജിതമാക്കി

ഷാർജ : ബാച്ചിലർ താമസകേന്ദ്രങ്ങളിൽ മുനിസിപ്പാലിറ്റി പരിശോധന ഊർജ്ജിതമാക്കി. എമിറേറ്റിൽ ഒരിടവേളയ്ക്കു ശേഷമാണ് ഇത്തരത്തിൽ നടപടി. രണ്ടുമാസങ്ങളിലായി നടത്തിയ പരിശോധനകളിൽ 1492 ബാച്ചിലർമാർക്കാണു നഗരസഭ നോട്ടീസ് നൽകിയത്. എമിറേറ്റിലെ ജനങ്ങൾക്ക് സുരക്ഷിതവും അനുയോജ്യവുമായ താമസയിടം ഒരുക്കാനുള്ള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തിന്റെ ഭാഗമായാണ് നഗരസഭ നടപടി ശക്തമാക്കിയത്. ഷാർജ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 295 അനധികൃത താമസക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചതായി മുനിസിപ്പാലിറ്റി അസി. ഡയറക്ടർ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദി അറിയിച്ചു.
നേരത്തേ നടത്തിയ പരിശോധനയിൽ ഇവിടങ്ങളിൽ താമസിച്ചിരുന്നവർക്ക് നിയമലംഘനങ്ങൾ നീക്കാൻ സമയപരിധി നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചു നിയമ ലംഘനം തുടർന്നവർക്കെതിരെയാണ് നടപടി. മറ്റുള്ളവരോട് നിശ്ചിത തീയതിക്കുള്ളിൽ നഗരസഭാ കാര്യാലയത്തിൽ ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്. കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന മേഖലകളിൽ ബാച്ചിലേഴ്സിന് താമസം അനുവദിക്കില്ല. തൊഴിലാളികൾ, ഉദ്യോഗസ്ഥർ, എൻജിനീയർമാർ, സാങ്കേതിക ജീവനക്കാർ എന്നിവരും കുടുംബം കൂടാതെയാണ് താമസമെങ്കിൽ നഗരസഭ നിശ്ചയിച്ച മേഖലകളിലേക്ക് മാറണമെന്നാണു നിയമം. വാടക കരാർ എഴുതാതെ ആരെയും താമസിക്കാൻ അനുവദിക്കില്ലെന്ന് ഖാലിദ് പറഞ്ഞു. എമിറേറ്റിലെ താമസ നിയമങ്ങൾ പാലിച്ചായിരിക്കണം പാർപ്പിട സൗകര്യങ്ങൾ ക്രമീകരിക്കേണ്ടത്.
ഓരോ മേഖലയിലെയും പാർപ്പിട കേന്ദ്രങ്ങളുടെ സർവേ പൂർത്തിയാക്കിയാണു നഗരസഭ താമസയിടങ്ങൾ നിരീക്ഷിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് കുടുംബമില്ലാതെ താമസിക്കുന്നതു സംബന്ധിച്ചുള്ള പരാതികൾ കുറഞ്ഞതായി ഖാലിദ് വെളിപ്പടുത്തി. പരാതികൾ ലഭിച്ചാൽ ഉടൻ ഉദ്യോഗസ്ഥർ പരിശോധയ്ക്ക് എത്തും.
നിയമം ലംഘിച്ചാണ് താമസമെന്ന് കണ്ടെത്തിയാൽ വീടൊഴിയാൻ സമയപരിധി നൽകും. ഇതു പരിഗണിച്ചു താമസം മാറാത്തവർക്കെതിരെയാണ് ജല–വൈദ്യുതി ബന്ധം വേർപെടുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുക. നാസിരിയ, മയ്സ്ലോൺ, നബാഗ, ഖാദിസിയ, നഹ്ദ, മജാസ് മേഖലകളിൽ നടത്തിയ പരിശോധനയിലാണ് 1,492 നോട്ടീസുകൾ നൽകിയതെന്നു നഗരസഭയിലെ പരിശോധനാ വകുപ്പ് തലവൻ ഖലീഫ ബൂഗാനിം അൽ സുവൈദി വ്യക്തമാക്കി.
ഇതു ലഭിച്ച താമസക്കാർ 48 മണിക്കൂറിനകം നഗരസഭയിൽ ഹാജരാകണം എന്നാണു നിർദ്ദേശം. വാടക കരാർ പ്രകാരമാണോ താമസമെന്ന് അധികൃതർ പരിശോധിക്കും. ഇതിൽ വീഴ്ച വരുത്തി താമസിക്കുന്നവർക്കെതിരെ ഇതര സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് നടപടി സ്വീകരിക്കുകയെന്ന് അൽ സുവൈദി സൂചിപ്പിച്ചു.