എ.ബി.ഡി ‘ഡെവിൾസ്’

അബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്, എങ്ങനെയാണയാളെ അളക്കുക? സാമാന്യം നല്ലൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ നിന്നും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ചവരിൽ ഒരാൾ എന്ന നിലയിലേക്കുള്ള ഇദ്ദേഹത്തിന്റെ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും ഒരേപോലെ മികവു കാണിക്കുന്ന ഒരേയൊരു ബാറ്റ്സ്മാൻ. ഇന്നലെ വെസ്റ്റിൻഡീസിനെതിരെ നടന്ന ഏകദിനത്തിൽ ലോക റെക്കോഡിട്ട് കൊണ്ട് 31 പന്തിൽ സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്സ് ആയിരുന്നില്ല വിൻഡീസിനെതിരെ ആദ്യ ടെസ്റ്റിൽ മൂന്നു മണിക്കൂർ ക്ഷമയോടെ ക്രീസിൽ നിന്ന ഡിവില്ലിയേഴ്സ്. ഓരോ ഫോർമാറ്റിനും അനുയോജ്യമായ രീതിയിൽ തന്‍റെ ബാറ്റിംഗിനെ മാറ്റിയെടുക്കുന്ന അസാധാരണ പ്രതിഭ. വെസ്റ്റിൻഡീസ് ബൗളർമാർ തികച്ചും ഭാവനാശൂന്യരായിരുന്നു അയാൾക്കെതിരെ. 16 പന്തിൽ ഏറ്റവും വേഗതയാർന്ന അർദ്ധ സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്സ് ബൗളർ എന്തെറിഞ്ഞാലും അതിർത്തി കടത്തുന്ന ഒരു മൂഡിലായിരുന്നു ഇന്നലെ. ജെറോം ടെയ്ലറും, ആന്ദ്രെ റസലും, ജേസൻ ഹോൾഡറും ക്ലബ് ബൗളർമാരുടെ നിലവാരത്തിലേക്ക് താഴ്ന്നു പോയതിൽ ഒട്ടും അത്ഭുതമില്ല. ഒരു ജീനിയസ് എന്ന തലത്തിലേക്ക് ഉയരുകയാണ് ‘അബി’ ഡിവില്ലിയേഴ്സ്. അബിയുടെ പക്കലുള്ള അത്രയും വൈവിധ്യമാർന്ന സ്ട്രോക്കുകൾ ഇന്നൊരു ബാറ്റ്സ്മാന്റെ കയ്യിലുമില്ല എന്നതാണ് അയാളെ വ്യത്യസ്തനാക്കുന്നത്.പേസ് ബൗളർമാർക്കെതിരെ അയാൾ കളിക്കുന്ന ഇന്പ്രോവൈസ്ഡ് സ്ട്രോക്കുകൾ അയാളുടെ വന്യമായ പ്രതിഭയുടെ ലക്ഷണമാണ്. ക്രിസ് ഗെയിലിനെ പോലുള്ള വെടിക്കെട്ട് ബാറ്റ്സ്മാന്മാരെ പോലും ഒരു കാതം പിന്നിൽ നിർത്തുന്ന സ്ട്രോക്ക് പ്ലേ. ഇന്നലെ ഫീൽഡിൽ നിന്നിരുന്ന ക്രിസ് ഗെയിൽ ശിരസ്സ് കുനിച്ചു കൊണ്ട് ഡിവില്ലിയേഴ്സിനെ നമിക്കുന്നത് കണ്ടിരുന്നു. ക്രിസ്റ്റഫർ ഹെന്‍റി ഗെയിലിനെ പോലും അത്്ഭുതപ്പെടുത്തിയ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ഡിവില്ലിയേഴ്സ് 44 പന്തിൽ 16 സിക്സറുകളുടെ അകന്പടിയോടെ നേടിയ 149 റൺസ്. സൗത്ത് ആഫ്രിക്കയുടെ 2 ബാറ്റ്സ്മാന്മാർ നേടിയ മികച്ച സെഞ്ച്വറികൾ പോലും ഈ വെടിക്കെട്ടിന് മുന്നിൽ മങ്ങിപ്പോയി. 142 പന്തിൽ നിന്നും 153 റൺസ് നേടിയ ഹാഷിം അംലയുടെ മനോഹരമായ ഇന്നിംഗ്സ് തികച്ചും സാധാരണം എന്നു കളി കണ്ടവർക്ക് തോന്നിപ്പോയെങ്കിൽ അത് അംലയുടെ ഇന്നിംഗ്സിന്റെ കുഴപ്പമായിരുന്നില്ല. ഡിവില്ലിയേഴ്സിന്റെ ജീനിയസ് മറ്റെല്ലാ കാഴ്ചകൾക്കും മേൽ നിറഞ്ഞു നിന്നതുകൊണ്ട് മാത്രമായിരുന്നു.
നിലവാരം കുറഞ്ഞ ഒരു ബൗളിംഗ് നിരക്കെതിരെ ഒരു ഫ്ളാറ്റ് ബാറ്റിംഗ് വിക്കറ്റിൽ കളിച്ച ഇന്നിംഗ്സ് എന്നത് ഈ നേട്ടത്തെ കുറച്ചു കാണിക്കുന്നില്ല. ഇന്ത്യയിൽ രോഹിത് ശർമ്മ നേടിയ രണ്ട് ഇരട്ട സെഞ്ച്വറികളും ഇതേ ഗണത്തിൽ തന്നെയാണ് പെടുന്നത്. ഒരു ബാറ്റ്സ്മാന് ഏതൊരു പിച്ചിലായാലും ഇത്തരം പ്രകടനങ്ങൾ അസാധ്യമാണ്. ന്യുസിലന്റിന്‍റെ കോറി ആൻഡേഴ്സൺ 36 പന്തിൽ നേടിയ ലോക റെക്കോഡാണ് ഡിവില്ലിയേഴ്സ് തിരുത്തിയത്. അതും വെസ്റ്റിൻഡീസിനെതിരെ തന്നെയായിരുന്നു. ലോകോത്തര ഫാസ്റ്റ് ബൗളർമാരുടെ പറുദീസയായിരുന്ന ഒരു ടീമിന്‍റെ ഇപ്പോഴത്തെ ദയനീയാവസ്ഥ പരിതാപകരമാണ് എന്ന് പറയേണ്ടതില്ലല്ലോ.
ക്രിക്കറ്റിൽ രണ്ടു തരം ബാറ്റ്സ്മാന്മാർ ആണുള്ളത്.സച്ചിൻ ടെണ്ടുൽക്കറും പിന്നെ മറ്റുള്ളവരും എന്ന പ്രയോഗം ഒരുകാലത്ത് പറഞ്ഞു കേട്ടിട്ടുണ്ട്. അതേ പ്രയോഗം അതിലും കൂടുതൽ എഫക്ടീവ് ആയിട്ട് അബിയുടെ കാര്യത്തിൽ ഉപയോഗിക്കാം. കാരണം അയാളും മറ്റുള്ളവരും തമ്മിലുള്ള ദൂരം വളരെ കൂടുതലാണ്. ഡിവില്ലിയേഴ്സിന്‍റെ കടന്നാക്രമണം തുടങ്ങി കഴിഞ്ഞാൽ പിന്നെ എതിർടീമിലെ ബൗളർമാരും ക്യാപ്റ്റനും ഭാവനാശൂന്യരായിപോകും എന്നതാണ് യാഥാർത്ഥ്യം. അയാളുടെ പക്കലുള്ള ഷോട്ടുകളുടെ റേഞ്ച് തന്നെയാണ് ഓഫ് സ്റ്റന്പിനു പുറത്ത് പന്തെറിഞ്ഞു പോലും അയാളെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നതിന്‍റെ കാരണം. ആന്ദ്രെ റസ്സൽ ഇന്നലെ ഓഫ് സ്റ്റന്പിനു പുറത്തെറിഞ്ഞ പന്ത് ഷഫിൾ ചെയ്തു മുട്ടിലിരുന്നു കൊണ്ട് സ്ക്വയർ ലെഗിനു മുകളിലൂടെ ഗാലറിയിൽ എത്തിച്ച കാഴ്ച അന്പരപ്പിക്കുന്നതായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും 50 നു മേൽ ശരാശരി നിലനിർത്തുന്ന ഡിവില്ലിയേഴ്സ് തന്നെയാണ് വരുന്ന ലോകകപ്പിൽ സൗത്ത് ആഫ്രിക്കയുടെ പ്രതീക്ഷ.
സഞ്‍ജു