ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം അവസാനിച്ചതായി നീതി ആയോഗ്

ഇന്ത്യയിൽ കൊവിഡിൻ്റെ മൂന്നാം തരംഗത്തിന് അവസാനമായെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ. ഒമിക്രോൺ സാന്നിധ്യം രൂക്ഷമായയതോടെയാണ് രാജ്യത്ത് മൂന്നാം തരംഗമുണ്ടായത്. എന്നാൽ ഇപ്പോൾ കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിരിക്കുന്നു. ഇത് മൂന്നാം തരംഗം അവസാനിച്ചതാണെന്ന് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യം ജാഗ്രത കൈവിടരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡിന്റെ ഏത് നിർണായക ഘട്ടത്തെയും നേരിടാനുള്ള കരുതലും ജാഗ്രതയും തുടർന്നും പുലർത്തേണ്ടതുണ്ട്. വൈറസിനോട് ഉദാസീനത പുലർത്താൻ നമുക്കാവില്ലെന്നും വി കെ പോൾ പറഞ്ഞു.
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,920 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കൊവിഡ് കണക്കുകളിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ രോഗബാധയാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 492 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 5,10,905 ആയി ഉയർന്നു. അതിനിടെ വാക്സിനേഷനിൽ രാജ്യം റെക്കോഡ് നേട്ടം കൈവരിച്ചതായി ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 80 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യക്ഷമമായ നേതൃത്വത്തിൽ രാജ്യം 100 ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം അടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.