യുപിയിൽ കന്യാസ്ത്രീകൾ അധിക്ഷേപിക്കപ്പെട്ട സംഭവം: പ്രതികൾക്ക് ജാമ്യം

ലക്നോ: ഝാൻസിയിൽ കന്യാസ്ത്രീകൾക്കും സന്യാസാർഥിനികൾക്കും നേരെയുണ്ടായ അധിക്ഷേപ സംഭവത്തിൽ അറസ്റ്റിലായ സംഘപരിവാര്‍ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. ഝാൻസി ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ മൂന്ന് പേരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. എബിവിപി, രാഷ്ട്രീയ ഭക്ത സംഘട്ടന്‍, ഹിന്ദു ജാഗരണ്‍ മഞ്ച് എന്നീ സംഘടന നേതാക്കള്‍ക്കാണ് ജാമ്യം അനുവദിച്ചത്. മാർച്ച് 19നു ഡൽഹിയിൽ നിന്നു ഒഡീഷയിലേക്കു പോയ ഉത്കൽ എക്സ്പ്രസിൽ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകൾക്കും രണ്ടു സന്യാസാർഥിനികൾക്കും എതിരേയാണ് ഭീഷണിയും അധിക്ഷേപവുമുണ്ടായത്. മതിയായ യാത്രാരേഖകളും തിരിച്ചറിയൽ കാർഡും കാണിച്ചിട്ടും അതിക്രമിച്ചു കയറിയവരെ പിന്തുണച്ച റെയിൽവെ ഉദ്യോഗസ്ഥരും പോലീസും യാത്രക്കാരെ ട്രെയിനിൽ നിന്നിറക്കി പോലീസ് സ്റ്റേഷനിൽ രാത്രി പത്തുവരെ തടഞ്ഞുവച്ചു.