ലോക്ക്ഡൗൺ ഇല്ലായിരുന്നെങ്കിൽ കൊവിഡ് കേസുകൾ ഉയർന്നേനെ: ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ലോക്ക്ഡൗൺ ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ രാജ്യത്ത് കൊവിഡ് കേസുകൾ 41 ശതമാനം ഉയർന്നേനെ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് രണ്ട്‌ലക്ഷത്തോളം കൊവിഡ് കേസുകൾ ഉണ്ടാകുമായിരുന്നെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഐ.സി.എം.ആർ റിപ്പോർട്ട് മന്ത്രാലയം നേരത്തെ തള്ളിയിരുന്നു.
ലോക്ക്ഡൗണാണ് കൊവിഡിനെ ചെറുക്കാനുള്ള മികച്ച പ്രതിവിധി. വൈറസ് ബാധയ്ക്കെതിരെ ഇന്ത്യയുടെ പ്രതികരണം ക്രിയാത്മകമായിരുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ കൊവിഡ് പോരാട്ടം സംബന്ധിച്ച് ഏകാഭിപ്രായം ഉയർന്നു. പ്രതിരോധ നടപടികൾ നേരത്തെ സ്വീകരിക്കാനായത് ഗുണകരമായി. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ നൽകാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
രാജ്യത്ത് 1,71,718 സ്രവസാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായി ഐ.സി.എം.ആർ പറഞ്ഞു. ഹൈഡ്രോക്ലോറോക്വീൻ മരുന്നിന് ക്ഷാമമില്ല. കൊവിഡ് പരിശോധനാ കിറ്റുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. അവ ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഐ.സി.എം.ആർ അറിയിച്ചു.