ഫാത്തിമയുടെ മരണം; സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയെന്ന് ഫാത്തിമയുടെ പിതാവ്

ചെന്നൈ: സിബിഐ അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മദ്രാസ് ഐഐടിയില്‍ മരിച്ച ഫാത്തിമയുടെ പിതാവ് ലത്തീഫ്. ‘തമിഴ്നാട് കോട്ടൂർപൂരം പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തി. കോട്ടൂർപൂരം പോലീസിനെതിരെ കോടതിയെ സമീപിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും നീതി ലഭിച്ചില്ല. രണ്ട് മാസം പിന്നിട്ടിട്ടും കേസിൽ ഒരു പുരോഗതിയും ഇല്ല. ഇനി അവസാന പ്രതീക്ഷ സി.ബി.ഐയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. മൂന്നു ദിവസം മുമ്പാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട് ക്രൈംബ്രാഞ്ച്, അന്വേഷണ റിപ്പോർട്ട് സി.ബി.ഐക്ക് കൈമാറി. ഫാത്തിമയുടേത് അസ്വഭാവിക മരണമാണെന്നും ആരോപണ വിധേയരായ അദ്ധ്യാപകർക്ക് എതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.