കാർത്തി ചിദംബരത്തെ സി.ബി.ഐ പീഡിപ്പിക്കുന്നതായി അഭിഭാഷകൻ

ന്യൂഡൽഹി : സി.ബി.ഐ കാർത്തി ചിദംബരത്തെ ചോദ്യം ചെയ്യലിന്റെ ഭാഗമായി പീഡിപ്പിക്കുന്നതായി അഭിഭാഷകൻ. സ്ഥിരമായി കടുത്ത വെളിച്ചത്തിനു കീഴിൽ ഇരുത്തുകയാണെന്നും ഉറങ്ങാൻ അനുവദിക്കുന്നില്ലെന്നും കാർത്തി ചിദംബരത്തിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്്വി കോടതിയിൽ പറഞ്ഞു. കാർത്തി ചിദംബരത്തിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഐ.എൻ.എക്സ്. മീഡിയ കേസിൽ ഫെബ്രുവരി 28ന് അറസ്റ്റിലായ കാർത്തി ചിദംബരത്തെ വെള്ളിയാഴ്ച പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അഭിഭാഷകൻ ഇക്കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഉറക്കം കളയുന്നതിനായി ശക്തമായ വെളിച്ചത്തിനു കീഴിലും ശബ്ദമുള്ള അന്തരീക്ഷത്തിലും ഇരുത്തുകയാണെന്നും ഉറക്കക്കുറവ് മൂലം കാർത്തിയുടെ രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നും സിംഗ്്വി കോടതിയിൽ പറഞ്ഞു.
എന്നാൽ ഇത്തരം ആരോപണങ്ങൾ വാസ്തവമല്ലെന്നും കാർത്തിയെ ഉറങ്ങാൻ അനുവദിക്കാതിരിക്കുകയോ ഏതെങ്കിലും തരത്തിൽ പീഡിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സി.ബി.ഐക്കുവേണ്ടി ഹാജരായ തുഷാർ മേത്ത വ്യക്തമാക്കി. താൻ അദ്ദേഹത്തെ സന്ദർശിക്കുന്പോഴൊക്കെ ആരോഗ്യ കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാദത്തിനൊടുവിൽ കാർത്തിയെ കോടതി മൂന്നു ദിവസംകൂടി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു.