വാഹനമിടിച്ച് ഒന്പത് കുട്ടികൾ മരിച്ച സംഭവം : ബി.ജെ.പി. നേതാവിന്റെ പേരിൽ കേസ്

പട്‌ന : ബിഹാറിൽ വാഹനമിടിച്ച് ഒന്പത് കുട്ടികൾ മരിച്ച സംഭവത്തിൽ ബി.ജെ.പി. നേതാവിന്റെ പേരിൽ കേസ്. ശനിയാഴ്ച മുസാഫർപുർ ജില്ലയിലെ ദേശീയപാതയിലുണ്ടായ അപകടത്തിൽ ധരംപുർ സ്‌കൂളിലെ വിദ്യാർഥികൾ മരിച്ച സംഭവത്തിലാണ് ബി.ജെ.പി. നേതാവ് മനോജ് ബൈഠയുടെ പേരിൽ പോലീസ് കേസെടുത്തത്.
നിരത്തു മുറിച്ചു കടക്കുന്പോൾ അതിവേഗത്തിൽ വന്ന ജീപ്പ് കുട്ടികളെ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്നത് ബൈഠയാണെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ വേറെ കുട്ടികൾ ചികിത്സയിലാണ്. ബൈഠയെ അറസ്റ്റുചെയ്യണമെന്ന് കുട്ടികളുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ബൈഠ ഒളിവിലാണ്. അപകടത്തിൽ അഞ്ചു പേരക്കുട്ടികളെ നഷ്ടപ്പെട്ട ധരംപുർ സ്വദേശി മോ അൻസാരിയുടെ പരാതിയെത്തുടർന്നാണ് കേസെടുത്തത്.
സിതാമഹി ജില്ലാ സ്വദേശിയായ ബൈഠയെ അറസ്റ്റു ചെയ്യുന്നതിനായി പോലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഞായറാഴ്ച നാട്ടുകാർ ദേശീയപാത ഉപരോധിച്ചിരുന്നുഅപകടമുണ്ടായ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നാണ് ബൈഠയാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയത്. അപകടമുണ്ടായശേഷം ബൈഠ വാഹനമുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അപകടമുണ്ടായതിന്റെ തൊട്ടുപിറകേ രോഷാകുലരായ ജനം ധരംപുർ സ്‌കൂളിലെ അധ്യാപകരെ മർദിക്കുകയും സ്‌കൂളിലെ കസേരകളും ബെഞ്ചുകളും കത്തിക്കുകയും ചെയ്തിരുന്നു.
മരിച്ച കുട്ടികളുടെ കുടുംബത്തിന് നാലുലക്ഷം രൂപ വീതം നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കുറ്റവാളിക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷകക്ഷിയായ ആർ.ജെ.ഡി. ആവശ്യപ്പെട്ടു.