അയോധ്യാ തർക്കത്തിൽ ചർച്ചക്കില്ലെന്ന് മുസ്ലിം വ്യക്തി നിയമബോര്‍ഡ്


ദില്ലി: അയോധ്യാ തർക്കത്തിൽ ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ സഹകരിക്കില്ലെന്ന് മുസ്ലിം വ്യക്തി നിയമബോര്‍ഡ്. വിശ്വഹിന്ദു പരിഷത്തിന്റെ പ്രകോപനപരമായ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ഈ തീരുമാനം. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലും തൊട്ടടുത്തുള്ള അഞ്ചു ജില്ലകളിലും ഒരു മുസ്ലിം പള്ളിയും നിര്‍മ്മിക്കാന്‍ പാടില്ലെന്ന പ്രമേയം ഈയാഴ്ച ഹരിദ്വാറില്‍ നടന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനം പാസ്സാക്കിയിരുന്നു. ഈ നിലപാട് തള്ളിക്കളയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെ ഒരു വിഭാഗത്തിന്റെ മാത്രം നേതാവായി വിഎച്ച്പി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് എംപിഎല്‍ബി വക്താവ് കമല്‍ ഫറുഖി പറഞ്ഞു. അയോധ്യാ തര്‍ക്കത്തില്‍ പരിഹാരത്തിന് നരേന്ദ്രമോദി ചര്‍ച്ചയ്ക്ക് തയ്യാറായാലും സഹകരിക്കില്ലെന്ന് ഫറുഖി വ്യക്തമാക്കി ഗുജറാത്ത് കലാപത്തിനു ശേഷമുള്ള എബി വാജ്‌പേയിയുടെ നിലപാട് കണക്കിലെടുത്താണ് മുമ്പ് അദ്ദേഹം ചര്‍ച്ചയ്ക്കു ക്ഷണിച്ചപ്പോള്‍ സഹകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി ഇല്ലെന്നാണ് വ്യക്തിനിയമ ബോര്‍ഡിന്റെ വിലയിരുത്തല്‍.

You might also like

Most Viewed