ബീഫ് കൈവശം വച്ചതിനു ജാർഖണ്ഡിൽ ഒരാളെ തല്ലിക്കൊന്നു

രാംഗഡ് : മനുഷ്യനെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവിച്ചതിനു മണിക്കൂറുകൾക്കകം ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് ജാർഖണ്ധിലെ രാംഗഡ് ജില്ലയിൽ ഒരാളെ ഗോരക്ഷകർ മർദ്ദിച്ചു കൊലപ്പെടുത്തി. വാനിൽ ബീഫ് കൊണ്ടുപോയെന്ന് ആരോപിച്ച് അലിമുദിൻ എന്ന അസ്ഹർ അൻസാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ജാർഖണ്ധിലെ ബജാർന്റ് ഗ്രാമത്തിന് സമീപം വച്ച് ഒരു സംഘം ആളുകൾ അൻസാരിയുടെ വാഹനം തടയുകയും ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെ വാഹനത്തിന് തീയിടുകയുമായിരുന്നു. പിന്നീട് പോലീസെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് എഡിജിപി ആർ.കെ മാലിക് വ്യക്തമാക്കി. ബീഫ് കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന ചിലരാണ് കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും പിന്നിലെന്ന് മാലിക് അറിയിച്ചു. കൊല്ലപ്പെട്ട അസ്ഹറിനെതിരെ കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കൊലപാതകത്തിനും കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ജാർഖണ്ധിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പശുവിന്റെ തല കണ്ടുവെന്ന് പറഞ്ഞത് ആൾക്കൂട്ടം കഴിഞ്ഞ ദിവസം ഒരാളുടെ വീടിന് തീയിടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.