ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കിൽ മൃഗശാലകളും പൂട്ടണമെന്ന് തമിഴ്നാട്

ന്യൂഡൽഹി : ജെല്ലിക്കെട്ട് നിരോധിച്ചാൽ രാജ്യത്തെ എല്ലാ മൃഗശാലകളും പൂട്ടേണ്ടിവരുമെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നൽകിയ ഹർജി കോടതി പരിഗണിക്കവെയാണ് സർക്കാരിന്റെ പ്രസ്താവന. 2014ലാണ് ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീട് ഈ ഉത്തരവ് മറികടന്ന് മത്സരം നടത്താൻ ജനുവരിയിൽ കേന്ദ്രം അനുമതി നൽകി. ഇതിനെതിരെയാണ് ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ ഹർജി നൽകിയത്.
ചെറിയ കൂടുകളിൽ അടക്കയ്ക്കപ്പെട്ട മൃഗങ്ങളുടെ കാര്യത്തിൽ എന്താണ് പറയാനുള്ളത്. മൃഗങ്ങളോടുള്ള ക്രൂരതയാണ് അവിടെയും നടക്കുന്നത്. എന്തുകൊണ്ട് നാം മൃഗശാലകൾ അടച്ചുപൂട്ടുന്നില്ല. കരുത്തരായ യുവാക്കൾ കാളയെ കുറച്ചുസമയം കെട്ടിപ്പിടിക്കുന്നതാണ് ജെല്ലിക്കെട്ട് മത്സരം– തമിഴ്നാടിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ ശേഖർ നഫാഡേ വാദിച്ചു. കേസിൽ ഡിസംബർ ഏഴിന് കോടതി വീണ്ടും വാദം കേൾക്കും. പൊങ്കൽ ആഘോഷവേളയിൽ ജനുവരിയിലാണ് കാളപ്പോര് നടക്കാറുള്ളത്.