കെ.പ്രിതിക യാഷിണി ഇനിമുതൽ സബ്ഇന്‍സ്‌പെക്ടർ പ്രിതിക


 

ചെന്നൈ: തമിഴ്‌നാട്ടില്‍ 22 ഭിന്നലിംഗക്കാര്‍ക്ക് സബ്ഇന്‍സ്‌പെക്ടറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ലഭിച്ചു. ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാട്ടം നടത്തുന്ന കെ.പ്രിതിക യാഷിണി അടക്കം 22പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ സബ്ഇന്‍സ്‌പെക്ടറായി നിയമനം ലഭിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്മിത് ശരണ്‍ ആണ് നിയമന ഉത്തരവ് ഇവര്‍ക്ക് നല്‍കിയത്. ചെന്നൈയിലായിരിക്കും ഇവരുടെ പരിശീലനം നടക്കുക.

എസ്‌ഐ പോസ്റ്റിലേക്കുള്ള തന്റെ അപേക്ഷ തമിഴ്‌നാട് യൂണിഫോംഡ് സര്‍വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് യാഷിണി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.തുടര്‍ന്ന് പ്രിതിക യാഷിണിയെ സബ്ഇന്‍സ്‌പെക്ടറായി നിയമിക്കണമെന്ന് വ്യക്തമാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വളരെയധികം കഷ്ടപ്പെട്ടാണ്് ഈ വിജയം നേടിയെടുക്കാനായതെന്ന് പ്രിതിക യാഷിണി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഭിന്നലിംഗ സബ്ഇന്‍സ്‌പെക്ടറായതില്‍ അഭിമാനമുണ്ട്. ഭിന്നലിംഗക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും തൊഴിലവകാശങ്ങള്‍ക്കുമായി പോരാടും. ഇതിന് പുറമെ സ്ത്രീകള്‍ക്ക് എതിരെ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളെ ചെറുക്കാനും പ്രവര്‍ത്തിക്കുമെന്നും പ്രിതിക യാഷിണി വ്യക്തമാക്കി. ഒരു ഐപിഎസ് ഓഫീസറാകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പ്രിതിക കൂട്ടിച്ചേര്‍ത്തു.

You might also like

Most Viewed