ഇന്ന് നടക്കാനിരുന്ന ഇന്ത്യ-പാക് ചർച്ച മാറ്റിവച്ചു

ന്യൂഡൽഹി ∙ ഇന്ത്യയുടെയും പാക്കിസ്‌ഥാന്റെയും വിദേശകാര്യ സെക്രട്ടറിമാർ തമ്മിൽ ഇന്ന് ഇസ്‌ലാമാബാദിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്‌ഐടി) അയയ്‌ക്കാനുള്ള പാക്കിസ്‌ഥാന്റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്‌തു.
സമഗ്ര ഉഭയകക്ഷി ചർച്ച പുനരാരംഭിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പാക്ക് വിദേശകാര്യ സെക്രട്ടറി ഐജാസ് അഹമ്മദ് ചൗധരിയും ഇന്നു കൂടിക്കാണാൻ നിശ്‌ചയിച്ചിരുന്നത്. എന്നാൽ, ഏറ്റവും സമീപഭാവിയിലേക്കു ചർച്ച മാറ്റിവയ്‌ക്കാൻ ഇരുവരും കൂടിയാലോചിച്ചു തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയ വക്‌താവ് വികാസ് സ്വരൂപ് പറഞ്ഞു.
കൂടുതൽ രഹസ്യവിവരങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്. ഇതെല്ലം കണക്കിലെടുത്ത് കുറ്റക്കാരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പാക്കിസ്‌ഥാൻ നടപടിയെടുക്കുമെന്നാണു പ്രതീക്ഷ. പാക്കിസ്‌ഥാന്റെ നടപടികൾ ശരിയായ ദിശയിലാണെന്നു അറിയിച്ചപ്പോൾ, പൊള്ളയായ പ്രസ്‌താവനകളല്ല, വിശ്വസനീയവും സമഗ്രവുമായ നടപടികളാണ് ഇന്ത്യ ആവശ്യപ്പെടുന്നതെന്നു വക്‌താവു കൂട്ടിച്ചേർത്തു.