കുതിരവട്ടത്ത് രോഗമുക്തരായവരെ കൊണ്ടുപോകാൻ ബന്ധുക്കളെത്തുന്നില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗമുക്തി നേടിയവരെ കൊണ്ടുപോകാൻ ബന്ധുക്കളെത്തുന്നില്ലെന്ന പരാതിയുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇവിടെ രോഗികൾ കഴിയുന്നത് ശോചനീയാവസ്ഥയിലാണെന്ന് അവർ വെളിപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടി വേണമെന്നും, കുതിരവട്ടത്ത് സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നും പി സതീദേവി പറഞ്ഞു.
മാനസികാരോഗ്യ കേന്ദ്രത്തിൽ നിരന്തരമായി അരങ്ങേറുന്ന അസ്വാഭാവിക സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ കുതിരവട്ടത്ത് എത്തിയത്. യുവതി കൊല്ലപ്പെടുകയും, രോഗികൾ ചാടിപ്പോവുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയിലാണ് സർക്കാരും ജീവനക്കാരും. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചെന്നാണ് നിലവിൽ കമ്മീഷന്റെ കണ്ടെത്തൽ.
അതേസമയം, വളരെ മോശമായ ഭൗതിക സാഹചര്യമാണ് ഇവിടെയുള്ളത്. രോഗവിമുക്തി നേടിയവരെ തിരികെക്കൊണ്ടുപോകാൻ പോലും ബന്ധുക്കൾ തയാറാകുന്നില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.