പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി.എസ് ബാനർജി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി.എസ് ബാനർജി അന്തരിച്ചു. ശാസ്താംകോട്ട സ്വദേശിയായ ഇദ്ദേഹം കുറച്ചുകാലമായി കൊവിഡ് അനന്തര അസുഖങ്ങൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രിയാണ് പി എസ് ബാനർജി മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. കൊവിഡിന് ശേഷം വിവിധ അസുഖങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. വൃക്കരോഗവും മൂർച്ഛിച്ചതോടെയാണ് മരണം ഉണ്ടായത്. ടെക്നോപാർക്കിലെ ഒരു ഐ.ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു പി.എസ്.ബാനർജി.
ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകൾ ആയിരുന്നു ബാനർജിയുടേത്. ലളിതകലാ അക്കാദമിയുടെ ഏകാംഗ കാർട്ടൂൺ പ്രദർശനത്തിന് രണ്ടാഴ്ച മുൻപാണ് ബാനർജി തെരഞ്ഞെടുക്കപ്പെട്ടത്. നാടൻപാട്ട് കലാകാരൻ എന്ന നിലയിലും ഇദ്ദേഹം ശ്രദ്ധനേടി.താരകപ്പെണ്ണാളെ എന്ന നാടൻ പാട്ട് ആരാധകർക്കിടയിൽ ഇദ്ദേഹത്തിന് വലിയ സ്വീകാര്യത നൽകി. ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
2014ൽ മികച്ച യുവ പ്രതിഭയായി ആയി സംസ്ഥാന ഫോക്‌ലോർ അക്കാദമി ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. കനൽ പാട്ടുകൂട്ടം എന്നപേരിൽ നാടൻപാട്ട് സംഘവും നടത്തിയിരുന്നു. ബാനർജിയുടെ മരണത്തിൽ കേരള കാർട്ടൂൺ അക്കാദമി അനുശോചിച്ചു.