ശബരിമല, പൗരത്വനിയമ കേസുകള്‍ പിന്‍വലിക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: ശബരിമല, പൗരത്വനിയമ കേസുകള്‍ പിന്‍വലിക്കാൻ സംസ്ഥാന സര്‍ക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാർ നിര്‍ണായക തീരുമാനമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കേസുകള്‍ പിന്‍വലിക്കുന്നത്.
ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിക്കുന്നത്. കേസുകള്‍ പിന്‍വലിക്കണമെന്ന് നേരത്തെ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും മുസ്ലിംലീഗും സാമുദായിക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ കേസുകള്‍ പിന്‍വലിക്കുന്നതോട പ്രതിപക്ഷ പ്രചാരണത്തിന്റെ മുനയൊടിക്കാമെന്ന് സര്‍ക്കാർ കണക്കു കൂട്ടുന്നു. ഈയിടെ തമിഴ്‌നാട് സര്‍ക്കാർ സിഎഎ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചിരുന്നു. കേന്ദ്രസര്‍ക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് കേരളത്തിലുണ്ടായിരുന്നത്.