പൊലീസ് ഓട്ടോ വിട്ടില്ല: രോഗിയായ അച്ഛനെയും എടുത്തുകൊണ്ട് മകൻ നടന്നു

കൊല്ലം: പൊലീസ് വാഹനം തടഞ്ഞതോടെ രോഗിയായ പിതാവിനെയും എടുത്തുകൊണ്ട് മകൻ നടന്നു. ഇന്ന് ഉച്ചയോടെ പുനലൂരിലാണ് സംഭവം. കുളത്തൂപ്പുഴ സ്വദേശിയായ വൃദ്ധനെയാണ് പനിയെത്തുടർന്ന് നാല് ദിവസം മുന്പ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രോഗം ഭേദമായി ഡിസ് ചാർജ്ജായതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഓട്ടോയിൽ കയറ്റി മകനും അമ്മയും ചേർന്ന് കുളത്തൂപ്പുഴയ്ക്ക് തിരിച്ചെങ്കിലും പുനലൂർ പൊലീസ് ഓട്ടോ തടഞ്ഞു. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഓട്ടോ വിടാൻ കഴിയില്ലെന്ന് പൊലീസ് നിലപാട് കടുപ്പിച്ചതോടെ റോഡരികിലേക്ക് ഓട്ടോ ഒതുക്കിയിട്ട മകൻ അച്ഛനെ തോളിലേറ്റി നടന്നു. ഇടയ്ക്ക് ഓടി. അമ്മയും കൂടെ നടന്നു. സംഭവത്തിൽ റൂറൽ എസ്.പി പുനലൂർ പൊലീസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ലോക് ഡൗൺ ആണെങ്കിലും രാവിലെ മുതൽ പുനലൂരിൽ വൻതോതിൽ വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. ഇതാണ് പൊലിസിനെ ചൊടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.