പൗരത്വ പ്രതിഷേധം: കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

തിരുവനന്തപുരം: കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. കൊച്ചിയിൽ നടന്ന പൗരത്വ പ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു എന്ന് കാട്ടിയാണ് പരാതി. യുവമോർച്ച സംസ്ഥാന സമിതി അംഗം ബി.ജി വിഷ്ണുവാണ് പരാതി നൽകിയത്. കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിനിറക്കിയെന്നാണ് പരാതി.
തിങ്കളാഴ്ച കൊച്ചിയിൽ സിനിമാക്കാരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. സംവിധായകൻ കമൽ, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കൽ, ഷെയ്ൻ നിഗം, നിമിഷ സജയൻ, ഗീതു മോഹൻദാസ്, എൻ എസ് മാധവൻ, ഷഹബാസ് അമൻ തുടങ്ങി നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ കുട്ടികളും അണിനിരന്നിരുന്നു. വൈകിട്ട് മൂന്നോടെ രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിച്ച പ്രകടനം വൈകിട്ട് ഏഴിന് ഫോർട്ട് കൊച്ചിയിലാണ് അവസാനിച്ചത്. പ്രതിഷേധത്തിന് പിന്നാലെ സിനിമാക്കാർക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സിനിമാക്കാർ പ്രതിഷേധിച്ചത് തെറ്റെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചപ്പോള്‍, ഭീഷണിയുടെ സ്വരത്തിലാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ പ്രതികരിച്ചത്. പ്രതിഷേധിച്ചവർക്ക് രാജ്യസ്നേഹമില്ലെന്നും ഇവർ ആദായ നികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും സന്ദീപ് വാര്യര്‍ ഭീക്ഷണി സ്വരത്തിൽ പറഞ്ഞിരുന്നു.