ഷുഹൈബ് വധക്കേസ്; സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാരിന്റെ അപ്പീൽ ഹർജി അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഷുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ വർഷം മാർച്ചിൽ ജസ്റ്റിസ് ബി. കെമാൽപാഷയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
കേസിൽ തുടർ അന്വേഷണം ആവശ്യമെങ്കിൽ ഷുഹൈബിന്റെ ബന്ധുക്കൾക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് നിർദ്ദേശിച്ചു. ഇന്ന് രാവിലെ 10.30−നാണ് മട്ടന്നൂർ എടയന്നൂർ യുത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിന്റെ വധക്കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്.

