ശ്രീലങ്കൻ സ്ഫോടനങ്ങളുടെ സൂത്രധാരൻ സഹ്രാൻ ഹാഷിം കേരളത്തിൽ പ്രഭാഷണം നടത്തിയതായി റിപ്പോർട്ട്

ശ്രീലങ്കൻ സ്ഫോടനങ്ങളുടെ സൂത്രധാരൻ കൊല്ലപ്പെട്ട സഹ്രാൻ ഹാഷിം കേരളത്തിൽ വന്നിട്ടുണ്ടെന്ന് റിപ്പോർട്ട്. നാഷണൽ തൗഹിദ് ജമാ അത്ത് നേതാവായ ഭീകരൻ പലകുറി കേരളത്തിൽ വന്നിട്ടുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ഹാഷിം വന്നിട്ടുണ്ട്. ആലുവയ്ക്ക് സമീപമുള്ള പാനായിക്കുളം മലപ്പുറം എന്നിവടങ്ങളിൽ ഹാഷിം പ്രസംഗിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകനായിരുന്നു ഹാഷിമെന്നും അന്തർദേശീയ മാധ്യമങ്ങൾ പറയുന്നു.
സഹ്രാൻ ഹാഷിം രണ്ടു ദിവസം മുന്പ് കൊല്ലപ്പെട്ടിരുന്നു. തലസ്ഥാനമായ കൊളംബോയിലെ ഷാങ്ഗ്രി ലാ ഹോട്ടലിലുണ്ടായ സ്ഫോടനത്തിലാണ് സഹ്രാൻ ഹാഷിം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഐസിസ് ബന്ധമുള്ളതിന്റെ പേരിൽ പിടിയിലായ ഇന്ത്യക്കാരിൽ നിന്നാണ് നാഷണൽ തൗഹിദ് ജമാ അത്തിന്റെ വിവരം ആദ്യമായി അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇവരെ പിടികൂടുന്നതിന് തിരുവനന്തപുരത്തും റെയ്ഡ് നടത്തിയിട്ടുണ്ട്. എൻ.ഐ.എ ശ്രീലങ്കൻ രഹസ്യാന്വേഷണ ഏജൻസിക്ക് ഇതുമായി ബന്ധപ്പെട്ട വിവരം നൽകിയിരുന്നു. ഈ വിവരം ശ്രീലങ്ക കാര്യമായി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്.