ശബരിമല വിഷയത്തിൽ നിമയസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ നിമയസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യങ്ങൾ നിലയുറപ്പിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, ചര്‍ച്ച വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധം. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ പ്രതിപക്ഷാംഗങ്ങൾ ശ്രമിച്ചു. ഒപ്പമുള്ളവരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അസാധാരണസാഹചര്യമെന്ന് പ്രതികരിച്ച സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.
സര്‍ക്കാരിനെതിരെ പ്രതിഷേധമറിയിച്ച് പി.സി. ജോര്‍ജ്, ഒ.രാജഗോപാല്‍, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവര്‍ കറുപ്പണിഞ്ഞാണ് സഭയിലെത്തിയത്.
ചോദ്യോത്തരവേളയിലെ പ്രതിഷേധം എന്തിനെന്നും ഇതേ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിനു സംസാരിക്കാന്‍ അവസരം നല്‍കി. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. ഇതിനിടെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേർക്കുനേർ ആരോപണങ്ങളുന്നയിച്ചു.
മുഖ്യമന്ത്രിക്ക് സംസാരിക്കാൻ 45 മിനിറ്റ് നല്‍കിയതു ശരിയായില്ലെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. ചോദ്യോത്തരവേള ഇല്ലാതെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടാനായില്ല. എന്നാൽ അങ്ങനെ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുന്നേറ്റുനിന്നപ്പോള്‍ അവസരം നല്‍കിയില്ലെന്നായി ചെന്നിത്തലയുടെ നിലപാട്.