ബാലഭാസ്കർ വിടവാങ്ങി : വയലിൻ നെഞ്ചോടു ചേർത്ത് അന്ത്യയാത്ര

തിരുവനന്തപുരം : ബാലഭാസ്കറിന് വിട. സ്വവസതിയായ ‘ഹിരൺമയ’യിലെ അന്ത്യകർമങ്ങൾക്കുശേഷം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ശാന്തികവാടം വരെയുള്ള അന്ത്യയാത്രാ സമയത്തും വയലിന്റെ മാതൃക സുഹൃത്തുക്കൾ ബാലഭാസ്കറിന്റെ ശരീരത്തോടു ചേർത്തുവച്ചു.
സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും പിന്നീട് കലാഭവൻ തിയേറ്ററിലും ഇന്നലെ പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ള ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം 25 ന് പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപമുണ്ടായ വാഹനാപകടത്തിൽപെട്ട ബാലഭാസ്കർ ഗുരുതരമായ പരിക്കുകളോടെ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. വിവാഹം കഴിഞ്ഞു 16 വർഷത്തിന് ശേഷം ഉണ്ടായ മകൾ തേജസ്വിനി അപകടസ്‌ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. മകളുടെയും ഭർത്താവിന്റെയും ദേഹ വിയോഗമറിയാതെ ഭാര്യ ലക്ഷ്മി ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.