നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാതെ സർക്കാർ

തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭയിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഒളിച്ചു കളിച്ച് സർക്കാർ. കേസ് പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയ കാര്യം സർക്കാർ ഇന്ന് കോടതിയിൽ അറിയിച്ചില്ല. ഇടതുമുന്നണിയിലെ ആറു നേതാക്കൾക്കെതിരായ കേസ് പിൻവലിച്ചുകൊണ്ട് ഈ മാസം ഒന്പതിനായിരുന്നു സർക്കാർ രഹസ്യമായി ഉത്തരവിറക്കിയത്.
കേസ് പിൻവലിക്കാൻ സർക്കാർ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഇന്ന് അപേക്ഷ നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കേസ് ഇന്ന് പരിഗണനയ്ക്ക് വന്നപ്പോൾ ഇത്തരമൊരു അപേക്ഷ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതോടെ കേസിൽ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച് ആറ് പ്രതികളോട് ഏപ്രിൽ 22ന് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു. സി.പി.എം നേതാക്കളായ വി.ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവർ ഉൾപ്പടെയുള്ളവർ കേസിൽ പ്രതികളാണ്.
കേസ് പിൻവലിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. കേസ് പരിഗണിച്ചപ്പോൾ സർക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹർജി നൽകി. എന്നാൽ, കേസ് പിൻവലിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് കോടതി ഹർജി പരിഗണിച്ചില്ല.
ശിവൻകുട്ടിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു കേസ് പിൻവലിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. സ്പീക്കറുടെ പോഡിയവും കസേരയും മൈക്കും കന്പ്യൂട്ടറുമടക്കം തകർത്തതിലൂടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായി കണ്ടെത്തി. ക്രൈംബ്രാഞ്ച് ഈ കേസിൽ കുറ്റപത്രം നൽകിയിരുന്നു. കേസ് പിൻവലിക്കുന്നതിന് ആഭ്യന്തര വകുപ്പ് ഉപദേശം തേടിയെങ്കിലും നിയമ സെക്രട്ടറി അനുകൂലിച്ചില്ല. എന്നാൽ, നിയമവകുപ്പ് അഡിഷണൽ സെക്രട്ടറി എതിർക്കാതിരുന്നതോടെയാണ് കേസ് പിൻവലിച്ച് ഉത്തരവിറക്കിയത്.