പൊന്നാനിയിൽ ഫിഷിംഗ് ബോട്ടുകളുടെ സമരം തുടങ്ങി

മലപ്പുറം : പൊന്നാനി ഹാർബറിൽ ഫിഷിംഗ് ബോട്ടുകളുടെ സമരം തുടങ്ങി. വ്യാഴാഴ്‌ച പൊന്നാനിയിലെ ബോട്ടുകൾ സമരത്തിൽ പങ്കെടുത്തില്ലെങ്കിലും ഇന്നലെ മുതൽ സമരം ആരംഭിക്കുകയായിരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്‌തത്.
കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ ബോട്ടുകളെല്ലാം തിരികെ പൊന്നാനിയിലെത്തിയിരുന്നു. ഡീസൽ വില വർദ്ധനയിലും ചെറിയ കിളിമീൻ പിടിക്കുന്നുണ്ടെന്നാരോപിച്ച് ബോട്ടുകൾക്ക് വൻതുക പിഴ ഈടാക്കുന്ന ഫിഷറീസ് അധികൃതരുടെ നടപടിയിലും പ്രതിഷേധിച്ചാണ് ബോട്ടുകൾ അനിശ്ചിതകാല സമരം നടത്തുന്നത്. മത്സ്യബന്ധന മേഖല പ്രതിസന്ധി നേരിടുന്നതിനിടെ അനാവശ്യ കാരണം പറഞ്ഞ് ഫിഷറീസ് അധികൃതർ പീഡിപ്പിക്കുന്നുണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. കിളിമീൻ പിടിക്കുന്നത് ജുവനൈൽ ഫിഷിംഗ് ആക്ടിൽ ഉൾപ്പെടുത്തി 25000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുന്നത്.