തിരുവനന്തപുരത്ത് 15 കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം എക്‌സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ വ്യാപക പരിശോധനയിൽ 15 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിലായി. ആന്ധ്രാപ്രദേശിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് വൻ തോതിൽ കഞ്ചാവ് കടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുണ്ടമൺകടവ് ഭാഗത്തുനിന്നും നാല് കിലോ കഞ്ചാവുമായി കുന്നന്‍പാറ സ്വദേശി ചുക്രൻ എന്ന രാജേഷ് (45) ആണ് ആദ്യം പിടിയിലായത്. ഇയാൾനിരവധി മോഷണം, അടിപിടി കേസുകളിൽ വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പിന്നീട് കിള്ളിപ്പാലം ബണ്ടുറോഡിൽ വച്ച് ഓട്ടോറിക്ഷയിൽ കടത്തിയ 11 കിലോ കഞ്ചാവുമായി നാലുപേരെ അറസ്റ്റ് ചെയ്തു. ചെങ്കൽചൂള രാജാജിനഗർ കോളനി സ്വദേശിയും കഞ്ചാവ് മൊത്തവിതരണക്കാരനുമായ ഉമേഷ്‌കുമാർ (35), കരിമഠം കോളനി സ്വദേശി മുരുകേഷ്(34), കൊടുങ്ങാനൂർ സ്വദേശി വിക്കി എന്ന വിഷ്ണു(23), പുളിയറക്കോണം സ്വദേശി പാർത്ഥിപൻ(23) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്തിയ KL− 01− bz8829 ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
നഗരത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വിറ്റഴിക്കുന്ന മാഫിയയിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായ പ്രതികൾ. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സി.കെ അനിൽകുമാർ, പ്രിവന്റീവ് ഓഫിസർമാരായ രാജൻ, ദീപുകുട്ടൻ, അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണ പ്രസാദ്, ശിവൻ, ബിനുരാജ്, രാജേഷ് കുമാർ, െ്രെഡവർ സുധീർകുമാർ എന്നിവർ പങ്കെടുത്തു.